
കവിത സമരമാണ്
നമുക്കു ചുറ്റും അമര്‍ന്നുമുഴങ്ങുന്ന നിരവധി ഏകാന്തതകളിലേക്കുള്ള `നിശ്ശബ്ദായമാനമായ' നാടുകടത്തലുകളാണ്. മറവിക്കെതിരെയുള്ള സമരവും ഭ്രാന്തും സ്വപ്നങ്ങളുമാണത്. നാടിനെപ്രതി, മനുഷ്യരെപ്രതി, പുഴകളെയും കാടുകളെയും പ്രതി കവിതയുടെ വാറണ്ട്. സച്ചിദാനന്തന്റെ `മറന്നുവെച്ച വസ്തുക്കള്‍' മറവിയെക്കുറിച്ചുള്ള അവസാനത്തെ ഓര്‍മ്മപ്പെടുത്തലായിമാറുന്നു. ഓര്‍മ്മ ഒരു രാഷ്ട്രീയപ്രവര്‍ത്തനമാണ്. ചരിത്രമെഴുത്താണ്. എഴുതപ്പെട്ട ചരിത്രത്തിന്റെ വരികള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്നുപോയ നിസ്സഹായതയുടെ നിരവധി ശബ്ദങ്ങളെ പുനരാനയിക്കലാണത്.
എഴുതാത്ത കത്തുകള്‍
``എത്രയും പ്രിയപ്പെട്ട അമ്മ അറിയാന്‍: ഞാനിന്നലെയും അമ്മയെ സ്വപ്നം കണ്ടു.'' എന്നെഴുതിത്തുടങ്ങുന്ന ഒരുസാധാരണ കത്ത് ``ചില ദിവസങ്ങളില്‍ പത്തുപതിനഞ്ചാളുകള്‍വരെ എന്റെ അടുത്തുവരും, വയ്യെന്ന് പറയാനെനിക്കൊക്കുമോ? നിങ്ങളെന്നെ വിറ്റതല്ലെ, അവര്‍ പണം തിരിച്ചു ചോദിച്ചാലോ?'' എന്ന് അസാധാരണമാകുമ്പോള്‍ ദേശീയതയുടെ കൊടിപ്പടം അഴിഞ്ഞുവീഴുന്നു. വികസനത്തിന്റെ നാഗരിക എടുപ്പുകള്‍ക്കുള്ളില്‍ നീറിപ്പിടയുന്ന തേങ്ങലുകള്‍ ചരിത്രത്തെ മുഖരിതമാക്കുന്ന സമരസന്ദര്‍ഭമാണത്. പക്ഷെ, ``ഓ, ഇതൊക്കെ ഒരു കത്താക്കി എഴുതാന്‍ പറ്റിയിരുന്നെങ്കില്‍! പറഞ്ഞെഴുതിക്കാനും നമ്മുടെ ഭാഷക്കാര്‍ ആരുമിവിടെയില്ല.'' എന്ന് കവിത കുഴങ്ങിപ്പോകുന്നു. അങ്ങനെ നിരവധി സന്ദര്‍ഭങ്ങളില്‍, പൊട്ടിപ്പുറപ്പെടാനാവാതെ വാക്കുകള്‍ കെട്ടിനില്‍ക്കുന്നു. `മറന്നുവെച്ച വസ്തുക്കള്‍' എന്ന കാവ്യ സമാഹാരത്തിലെ `എഴുതപ്പെടാത്ത കത്തുകള്‍' എന്ന ശീര്‍ഷകത്തിലെ ആറ് കവിതകള്‍ ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തിലേക്ക് ആഞ്ഞിറങ്ങുന്ന കാവ്യസമരങ്ങളാണ്.
കവിതയുടെ ദേശീയത
ദേശീയ സ്വാതന്ത്ര്യ സമരകാലത്ത് ഗാന്ധിജിയെക്കുറിച്ചും ഇന്ത്യന്‍ ദേശീയതയെക്കുറിച്ചും `അന്തരംഗം അഭിമാന പൂരിതമാകുന്ന' നിരവധി കാവ്യാനുഭവങ്ങള്‍ നമുക്ക് ലഭിച്ചു. നാമവരെ ദേശീയ കവികള്‍ എന്ന് ആദരപൂര്‍വ്വം വിളിക്കുകയും ചെയ്തു. ഇത് ദേശ-രാഷ്ട്ര സങ്കല്‍പ്പങ്ങള്‍ കുഴമറിയുന്ന വിപരീത കാലമാണ്. ദേശീയത എന്ന ഒറ്റശബ്ദത്തിലേക്ക് ഒതുക്കാനാവാത്ത നിരവധി ദേശീയതകളുടെയും ഭാഷകളുടെയും ഛിന്നഭിന്നമായ കാലത്തിന്റെ ശബ്ദതരംഗങ്ങളെ പിടിച്ചെടുക്കലാണ് പുതിയ കാലത്തിന്റെ എഴുത്ത്. അവിടെ ദേശീയതയുടെ പാഠാവലിയെ നിരാകരിക്കുന്ന ഭാഷയും ഭാഷണവും ആവശ്യമാണ്. ഇന്ത്യന്‍ വര്‍ത്തമാനത്തിന്റെ ഈ സാമൂഹ്യ രാഷ്ട്രീയ മണ്ഡലത്തിലാണ് സച്ചിദനന്ദന്റെ കവിതകള്‍ സാധ്യമാകുന്നത്. അത് `ദേശീയ കവി/കവിതാ' സങ്കല്‍പ്പങ്ങളെ പ്രശ്നവല്‍ക്കരിക്കുന്നു. ദേശീയബോധം മറച്ചുപിടിച്ച ശരികളുടെ രൂക്ഷതകളില്‍ `അഭിമാന പൂരിത'മാകാനാവാതെ കവിത സ്ഥാനമാനങ്ങളെ നിരാകരിക്കുന്നു. അത് ഒരേ സമയം ദേശ-രാഷ്ട്രത്തിന്റെ അധികാരത്തോട് കലഹിക്കുകയും പ്രാന്ത ദേശീയതകളോട് കണ്ണിചേരുകയും ചെയ്യുന്നു. അതുകൊണ്ടാണ് പ്രാദേശിയതകളുടെ ശകലങ്ങളില്‍ നിലയുറപ്പിച്ചുകൊണ്ട് സാര്‍വ്വലൗകികമായ അനുഭവങ്ങളുടെ തീഷ്ണ സന്ദര്‍ഭങ്ങള്‍ സൃഷ്ടിക്കാന്‍ സച്ചിദാനന്ദന്റെ കവിതകള്‍ക്ക് കഴിയുന്നത്.
``ഇപ്പോള്‍ തോന്നുന്നു
ഈ ഭൂമിതന്നെ ദൈവം മറന്നുവെച്ചതാണെന്ന്,
അതില്‍ നമ്മളെയും.
ഓര്‍മ്മ വരുന്നതനുസരിച്ച്
അവന് തിരിച്ചെടുക്കുന്നു,
പുഴകളെ,
കാടുകളെ,
നമ്മളെയും. '' (മറന്നുവെച്ച വസ്തുക്കള്‍) എന്ന് എഴുതിനിര്‍ത്തുനിടത്തുനിന്നും `ആതിരപ്പള്ളി' എന്ന കവിതയിലേക്കുള്ള ഹ്രസ്വദൂരം `ദൈവം' എന്ന തീര്പ്പില്ലാത്ത സങ്കല്‍പ്പത്തിനുമേല്‍ അധികാരത്തെ പ്രതിഷ്ടിക്കുകയാണ്. ഒരു പുഴയുടെ മരണം ഏതൊക്കെ ഓര്‍മ്മകളുടെ, ജൈവസംസ്കൃതിയുടെ ജൈവനീതിയുടെ മരണമാകുന്നുവെന്ന് തിരിച്ചറിയുന്നിടത്താണ് `ആരേ വന്നു കഴുത്തു ഞെരിക്കുവാന്‍ നിങ്ങളെ? അരുംകൊലയ്ക്കെതിരെ, ചേര്‍ക്കട്ടെയെന്നിടറും സ്വരവും ഞാന്‍.' എന്ന് കവിത സമരങ്ങളോട് കൈകോര്‍ക്കുന്നത്. `മണ്ണില്ലാത്തവരുടെ പാട്ട്', മണ്ണിന്നായുള്ള സമരങ്ങളുടെ സമകാലിക രാഷ്ട്രകീയത്തെയാണ് അഭിസംബോധന ചെയ്യുന്നത്. പ്രതികരണശൂന്യരായ സുഹൃത്തുക്കള്‍ക്കഴുതിയ `കല്ല്' ജീവിതം കുടിച്ചുമരിക്കുന്ന വിപണികാലത്തിന്റെ അരാഷ്ട്രീയതയെ വിചാരണതചെയ്യുന്നു. ``ചിന്തിക്കരുത്.
സ്വപ്നങ്ങളെ നിരാകരിക്കുക.
കേള്‍ക്കരുത് പ്രണയസല്ലാപവും
കുട്ടികളുടെ കരച്ചിലും, കിളികളുടെ പാട്ടും
കൊലപാതകികളുടെ പൊട്ടിച്ചിരികളും'' (കല്ല്)
ശൂന്യമാകുന്ന കാലം
വര്‍ത്തമാന സാമൂഹ്യജീവിതം പ്രതികരണ ശൂന്യമാവുന്നുവെന്ന തിരിച്ചറിവിന്റെ ആധി വിദൂരവിദൂരമായൊരു നിരാശബോധമായി കവിതയെചൂഴുന്നു. `ചരിത്രം' എന്ന കവിത മലയാള കാവ്യചരിത്രത്തിന്റെ വിലയിലുത്തലായിത്തീരുന്നതും അതുകൊണ്ടാവണം. സമൂഹത്തിന്റെ ഞരമ്പില്‍നിന്നും കവിത പിന്‍വലിഞ്ഞതിന്റെ ഖേദം കവി ഏറ്റെടുക്കുന്നു. ആത്മവിമര്‍ശനത്തിന്റെ ഛായ `ചരിത്ര'ത്തില്‍ വായിക്കാം.
``അറുപതുകളിലെ മഴയ്ക്ക്
ഗ്രീഷ്മ രാവുകളുടെ നീലനിറമായിരുന്നു.''
``എഴുപതുകളിലെ മഴയ്ക്ക്
യുവരക്തത്തിന്റെ കടും ചുവപ്പായിരുന്നു.''
`എണ്‍പതുകളിലെ മഴയ്ക്ക്
സഹ്യവിപിനങ്ങളുടെ കരിംപച്ച നിറമായിരുന്നു'' എന്ന ചരിത്രമെഴുത്ത് ``പിന്നെ മഴയുണ്ടായില്ല'' എന്ന വര്‍ത്തമാനത്തിന്റെ വരള്‍ച്ചയില്‍ ``ഞാറ്റുവേലകള്‍ അവശേഷിപ്പിച്ച, ഇറവെള്ളം മാത്രം ഇപ്പോഴും ഇറ്റുവീഴുന്നു.'' എന്ന വിധിയെ `പുഴയാകാതെ വിറ'ച്ചൊടുങ്ങുന്ന സമകാലിക കാവ്യാനുഭവങ്ങളാക്കി പെരുക്കിയെടുക്കുന്നു. ഈ പെരുക്കങ്ങള്‍ ഓര്‍മ്മകളുടേതാണ്. ഓരോ മരണവും, ഓരോ കവിതയും ജീവിതത്തിന്റെ അപാരമായ സമരസന്ദര്‍ഭങ്ങളാണെന്ന് തീവ്രമായ പ്രണയ സന്ദര്‍ഭങ്ങളായിരുന്നുവെന്ന് ഓര്‍മ്മപ്പെടുത്തുന്നതാണ് `കവികളുടെ മരണം.'
`അഗ്നികൊണ്ടും ജലംകൊണ്ടും, പ്രണയം മറന്നുപോയ, ശിരസ്സിലെ കൊടും ശൂന്യതയിലേക്ക് വീണ്ടും വീണ്ടും നിറയൊഴിച്ചുകൊണ്ട്, നീതിയുടെ നദി വരണ്ടുപോകാത്ത ഒരു ലോകം കിനാക്കണ്ട' കവികളെക്കുറിച്ച് മറന്നുവച്ചതൊക്കെയും കവിത നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. മറവിക്കെതിരെ, മറക്കലുകളുടെ രാഷ്ട്രീയത്തിനെതിരെ കവിതയുടെ കലാപമാണ് സച്ചിദാനന്ദന്റെ `മറന്നുവെച്ച വസ്തുക്കള്‍.'
മറന്നുവെച്ച വസ്തുക്കള്‍, (കവിത). സച്ചിദാനന്ദന്
പേജ്: 140 വില: 80 രൂപ, ഡി സി ബുക്സ്, കോട്ടയം
വര്‍ത്തമാന സാമൂഹ്യജീവിതം പ്രതികരണ ശൂന്യമാവുന്നുവെന്ന തിരിച്ചറിവിന്റെ ആധി വിദൂരവിദൂരമായൊരു നിരാശബോധമായി കവിതയെചൂഴുന്നു. `ചരിത്രം' എന്ന കവിത മലയാള കാവ്യചരിത്രത്തിന്റെ വിലയിലുത്തലായിത്തീരുന്നതും അതുകൊണ്ടാവണം. സമൂഹത്തിന്റെ ഞരമ്പില്‍നിന്നും കവിത പിന്‍വലിഞ്ഞതിന്റെ ഖേദം കവി ഏറ്റെടുക്കുന്നു. ആത്മവിമര്‍ശനത്തിന്റെ ഛായ `ചരിത്ര'ത്തില്‍ വായിക്കാം.
ReplyDelete