Monday, January 9, 2012

അതിരുകളില്ലാത്ത ജീവിതം



പൂമുള്ളി ആറാം തമ്പുരാന്‍
(ജീവിതരേഖ)

എഡി: വി കെ ശ്രീരാമന്‍

പേജ്: 416 വില: 300

മാതൃഭൂമി ബുക്‌സ്, കോഴിക്കോട്.


ഓര്‍മ്മകള്‍ക്ക് ചില ദൗത്യങ്ങളുണ്ട്്. അത് കാലത്തെ മുന്നോട്ടുനയിക്കുന്നതിനാവശ്യമായ ഊര്‍ജ്ജം സംഭരിച്ചുവയ്ക്കലാണ്. ഓര്‍മ്മകള്‍ അവസാനിക്കുമ്പോള്‍ കാലം നിശ്ചലമാകും. ചാരുകസേരയില്‍ ചലനമറ്റ്, കാഴ്ചയുടെ വെളിച്ചമണഞ്ഞ് മരണത്തിനും ജീവിതത്തിനും വേണ്ടാതെ ശൂന്യമായി കിടക്കുന്ന വര്‍ത്തമാനകാലം നമുക്ക് സങ്കല്‍പ്പിക്കാനാവില്ല. സമൂഹത്തിന്റെ ഞരമ്പിലൂടെ ഓര്‍മ്മകളുടെ പ്രവാഹമുണ്ടാകുമ്പോഴാണ് കാലം സചേതനമാകുന്നത്. ഭാവിയിലേക്ക് ആഞ്ഞുനില്‍ക്കുന്ന വര്‍ത്തമാനകാലത്തിന്റെ ജൈവചേതനയെ നിര്‍ണ്ണയിക്കുന്നതും നിലനിര്‍ത്തുന്നതും ഓര്‍മ്മകളാണ്. ഒരുവ്യക്തി ജീവിച്ചു കടന്നുപോയ കാലത്തെക്കുറിച്ച്, അയാള്‍ ഇവിടെ അവശേഷിപ്പിച്ചുപോയ അനുഭവങ്ങളെുറിച്ച് ഒരുപാടുപേര്‍ ഓര്‍മ്മിക്കുകയാണിവിടെ. അറിവിന്റെ തമ്പുരാന്‍ എന്ന പേരില്‍ പ്രസിദ്ധനായ പൂമുള്ളി മനയ്ക്കല്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടിന്റെ ജീവിതവഴികളിലൂടെ അനവധി വ്യക്തികള്‍ നടത്തുന്ന സ്മൃതിസഞ്ചാരമാണ് പൂമുള്ളി ആറാം തമ്പുരാന്‍ എന്ന ഗ്രന്ഥം. വി കെ ശ്രീരാമന്‍ സമാഹരിച്ചവതരിപ്പിക്കുന്ന ഓര്‍മ്മപ്പുസ്തകം. പൂമുള്ളി മനയ്ക്കð നീലകണ്ഠന്‍ നമ്പൂതിരിപ്പാട്, 1921 മെയ് മൂന്നിന് ജനിച്ചു. 1996 നവംബര്‍ എട്ടിന് അന്തരിച്ചു. ഇത്രയും ചുരുക്കി എഴുതാമായിരുന്ന ഒരു ജീവിതത്തിന് ഇത്രയേറെ വ്യാപ്തി കൈവരുന്നത് ഓര്‍മ്മകള്‍ സമൂഹത്തിന്റെ തുടര്‍ച്ചയ്ക്ക് അനിവാര്യമായതുകൊണ്ടുകൂടിയാണ്.
അസാധാരണമായ ഒരുതരം ചരിത്ര രചനയാണ് ഈ ഗ്രന്ഥം. ഭൂതകാലത്തെക്കുറിച്ച് വസ്തുതാപരമായ വിശകലനത്തിനാണ് ചരിത്രം ശ്രമിക്കുന്നതെങ്കിð ഓര്‍മ്മകള്‍, അവയുടെ പിശകുകളോടെ ചരിത്രത്തിനുനേരെ ചില ചോദ്യങ്ങള്‍ ഉന്നയിക്കുകയാണ് ചെയ്യുന്നത്. മറ്റൊരര്‍ത്ഥത്തില്‍ ചരിത്രത്തെ പ്രശ്‌നഭരിതമാക്കുന്ന നിരവധി ചോദ്യങ്ങളിലൂടെയാണ് സ്മരണകള്‍ കടന്നുപോകുന്നത്. ഓര്‍മ്മകള്‍ ചിലപ്പോഴെങ്കിലും വ്യവസ്ഥാപിത ചരിത്രത്തിന് പകരം നില്‍ക്ക്ന്നത് അങ്ങനെയാണ്. തൊള്ളായിരത്തി ഇരുപതുകളുടെ ആദ്യ പാദത്തില്‍ ആരംഭിച്ച് തൊണ്ണൂറുകളുടെ മധ്യത്തില്‍ അവസാനിക്കുന്ന ജീവിതകാലത്തിനിടയ്ക്ക് ഒരു മനുഷ്യന്‍ കടന്നുപോയ അതിബൃഹത്തായ അറിവിന്റെ, അനുഭവങ്ങളുടെ അടരുകളിലേക്കാണ് ഓരോ ഓരോ കുറിപ്പുകളും കടന്നുചെല്ലുത്. ഒരാള്‍ക്ക് ബഹുമാന്യനായ ഭര്‍ത്താവായിരിക്കുമ്പോള്‍ മറ്റൊരാള്‍ക്ക് ആദരണീയനായ പിതാവായിരുന്നു. ചിലര്‍ക്ക് ഗുരുവും, ചിലര്‍ക്ക് സഹപ്രവര്‍ത്തകനും, ചിലപ്പോള്‍ ചങ്ങാതിയും, വൈദ്യനും ദാര്‍ശനികനും; അങ്ങനെ ജീവിതാശ്രമങ്ങളുടെ അതിര്‍ത്തികള്‍ ഭേദിച്ച അപൂര്‍വ്വ വ്യക്തികളില്‍ ഒരാളായിരുന്നു പൂമുള്ളി നീലകണ്ഠന്‍ നമ്പൂതിരിപ്പാട്. പ്രാഥമിക വിദ്യാഭ്യാസം നേടിയതിനുശേഷം ഗുരുകുല സമ്പ്രദായത്തില്‍ സംസ്‌കൃതസാഹിത്യം, വേദം, തര്‍ക്കം, മീമാംസ, സാംഖ്യം, ആയുര്‍വ്വേദം, വേദാന്ത ശാസ്ത്രം എന്നിവയില്‍ð അഗാധമായ അറിവുനേടിയ നീലകണ്ഠന്‍ നമ്പൂതിരിപ്പാടിന് വൈജ്ഞാനിക വിഷയങ്ങള്‍ക്ക് പുറത്ത് നായാട്ട്, കാളപൂട്ട്, മൃഗപരിപാലനം, കൃഷി, ആയോധന കലകള്‍, കായികാഭ്യാസങ്ങള്‍ എന്നിവയിലും പ്രാവീണ്യമുണ്ടായിരുന്നു. ഒരൊറ്റ ജീവിതംകൊണ്ട് ഒരാള്‍ക്ക് ചെന്നെത്താവുന്നó അനന്തമായ ജീവിതാവസ്ഥകളാണ് ആറാം തമ്പുരാന്റെ ജീവിതം കാട്ടിത്തരുന്നത്. പരിധികളും പരിമിതികളുമില്ലാത്ത ജീവിതം.
പൂമുള്ളി നീലകണ്ഠന്‍ നമ്പൂതിരിപ്പാടിന്റെ സംഭവബഹുലമായ ജീവിതത്തെ പലകോണില്‍ നിന്നുകൊണ്ട്് എഴുതാനുള്ള ശ്രമങ്ങളാണ് ഈ പുസ്തകം. കേവലമായ ഓര്‍മ്മക്കുറിപ്പുകള്‍ð മുതല്‍ð വ്യാഖ്യാനങ്ങളിലേക്കും വിശകലനങ്ങളിലേക്കും നീങ്ങുന്നó ആഴത്തിലുള്ള പഠനങ്ങള്‍വരെ ഉള്‍ക്കൊള്ളുന്നതാണ് ഈ ഗ്രന്ഥം.
ചരിത്ര രചനയ്ക്ക് വഴങ്ങാത്ത അനുഭവങ്ങളുടെ അടരുകളിലേയ്ക്കാണ് ഈ ഓര്‍മ്മക്കുറിപ്പുകള്‍ പ്രവേശിക്കുന്നത്. ഓര്‍മ്മകള്‍ ചരിത്രമല്ല. എന്നാല്‍ ചരിത്രത്തിലേക്കുള്ള വികാരഭരിതമായ വഴിതുറക്കലാണത്. ചരിത്രമെഴുത്തിന്റെ വികാരരഹിതമായ വസ്തുസ്ഥിതി വിവരങ്ങളെ വികാരഭരിതമാക്കുകയാണ് ഓര്‍മ്മകള്‍. ഒരു വ്യക്തി സമൂഹത്തില്‍ അവശേഷിപ്പിച്ചുപോയ അനുഭവങ്ങളുടെ ഭൂഖണ്ഡങ്ങളിലേക്ക് അനവധി വ്യക്തികള്‍ നടത്തുന്നó യാത്രകളിലൂടെ അനന്തമായ ജീവിതമാണ് നമുക്ക് വെളിപ്പെട്ടു കിട്ടുന്നത്. ജനിച്ചു- മരിച്ചു എന്നതിനു പുറത്താണ് 'ജീവിച്ചു' എന്നതിന്റെ സ്ഥാനം. ജനനത്തിന്റെ അവസാനം മാത്രമാണ് മരണം. ജീവിതത്തിന്റെ അവസാനമല്ല. ജീവിതത്തിന് അവസാനമില്ല. അന്തമില്ലാത്ത തുടര്‍ച്ചയാണത്. വ്യക്തിയുടെ സ്മരണകള്‍ അതുകൊണ്ടുതന്നെ അത്രമേല്‍ വികാരഭരിതവും ചരിത്രപരവുമാണ്. പഴമയെ വര്‍ത്തമാനപ്പെടുത്തുന്നതിലൂടെയാണ് ഓര്‍മ്മകള്‍ എല്ലാകാലത്തേക്കുമായി അതിന്റെ നിര്‍വഹണം സാധ്യമാക്കുന്നത്.

Sunday, September 18, 2011

ഓര്‍മ്മകളുടെ അരങ്ങ്

അടിയിടറാതെ
(ആത്മകഥ)
കലാമണ്ഡലം കേശവന്‍


ആത്മകഥകള്‍ ചരിത്രമല്ല. എന്നാല്‍ ചരിത്രത്തിലേക്കുള്ള വികാരഭരിതമായ വഴിതുറക്കലാണത്. ചരിത്രമെഴുത്തിന്റെ വികാരരഹിതമായ വസ്തുസ്ഥിതി വിവരങ്ങളെ വികാരഭരിതമാക്കുകയാണ് ആത്മകഥകള്‍. 1930കളുടെ രണ്ടാം പകുതിയില്‍ ആരംഭിച്ച് ഈ ദശകത്തില്‍ അവസാനിക്കുന്ന ദീര്‍ഘമായൊരു കാലഘട്ടമാണ് കലാമണ്ഡലം കേശവന്റെ ആത്മകഥയായ അടിയിടറാതെയില്‍ തെളിഞ്ഞു കിട്ടുന്നത്. രാഷ്ട്രീയമായത് നവോത്ഥാനത്തിന്റെ കാലമായിരുന്നു. ദേശീയ സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലം. ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ കേരളീയ ജീവിതത്തിന്റെ അടിത്തട്ടോളം ആഴ്ന്നിറങ്ങിയ കാലം. കര്‍ഷക സമരങ്ങളും കര്‍ഷക തൊഴിലാളി പ്രസ്ഥാനങ്ങളും സജീവമായ കാലം. അങ്ങനെ സംഭവബഹുലമായ ഒരു കാലഘട്ടത്തിലാണ് കലാമണ്ഡലം കേശവന്‍ ജനിച്ചത്. എന്നാല്‍ ഈ ചരിത്ര വിശകലനത്തില്‍നിന്നും ഏറെ വ്യത്യസ്തമാണ് അടിയിടറാതെ. അക്കാദമിക ചരിത്രപണ്ഡിതന്റെയോ രാഷ്ട്രീയ വിദ്യാര്‍ത്ഥിയുടെയോ ലോകവീക്ഷണത്തില്‍ നിന്നുകൊണ്ടല്ല, ഒരു സാധാരണ മനുഷ്യന്‍ ക്ഷേത്രവും ക്ഷേത്രാചാരങ്ങളും കലകളും ഉല്‍സവങ്ങളും ജാതി വ്യവസ്തയും ഉച്ച നീചത്വങ്ങളും ഐത്താചാരവും കാര്‍ഷിക സ്മൃതിയുമെല്ലാം ഇഴപാകി നില്‍ക്കുന്ന ഗ്രാമ ജീവിതമാണ് കേശവന്റെ സ്മൃതികളില്‍ തെളിയുന്നത്. സംഭവങ്ങളേക്കാള്‍ വ്യക്തികള്‍ക്കാണ് ഇവിടെ പ്രാധാന്യം. വ്യക്തികളെക്കുറിച്ച് അവര്‍ പുലര്‍ന്നുപോരുന്ന കാലഘട്ടത്തെക്കുറിച്ച്, ചരിത്രം പറയാന്‍ വിസമ്മതിക്കുന്ന സ്മരണകളാണ് ആത്മകഥകള്‍ അനാവരണം ചെയ്യുന്നത്. 'ഞാന്‍' കക്ഷിയായും സാക്ഷിയായും ഉണ്ടായിരുന്ന ഒരു കാലഘട്ടത്തെ ഓര്‍ത്തെടുക്കുകയാണ് കലാമണ്ഡലം കേശവന്‍.
പാലക്കാട് ജില്ലയിലെ പെരിങ്ങോട് നീട്ടിയകത്ത് വീട്ടില്‍ ജാനകി അമ്മയുടെയും കുറുങ്കാട്ട് മനയ്ക്കല്‍ വാമനന്‍ നമ്പൂതിരിയുടെയും മകനായി കലാമണ്ഡലം കേവന്‍ ജനിച്ചു. കേശവന്റെ ബാല്യകാലത്ത്, കേവലം മുപ്പത്തിയാഞ്ചാം വയസ്സില്‍ പിതാവ് മരിച്ചു. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ കലാഭ്യാസനം ആരംഭിച്ചു. ചെണ്ടയില്‍. ഗുരു അമ്മാവന്‍ നീട്ടിയകത്ത് ഗോവിന്ദന്‍ നായര്‍. ഒരു കാലഘട്ടത്തെ വിസ്മയിപ്പിച്ച മേളവാദ്യക്കാരന്‍. തായമ്പകയിലും പാണ്ടി പഞ്ചാരി മേളങ്ങളിലും മാത്രമല്ല, ഉല്‍സവങ്ങളോടനുബന്ധിച്ചുള്ള എല്ലാ അനുഷ്ട്ാന വാദ്യമേളങ്ങളിലും നിഷ്ണാതനായിരുന്നു നീട്ടിയകത്ത് ഗോവിന്ദന്‍. അയാള്‍ ജന്‍മനാ ബധിരനും മൂകനുമായിരുന്നു. അയാല്‍ കൊട്ടക്കയറി ഗിരിശൃംഗങ്ങളൊന്നും അയാളുടെ കാതുകള്‍ അറിഞ്ഞില്ല. അകക്കാതില്‍ കണക്കു തെറ്റാതെ ഗോവിന്ദന്‍ കാലത്തെ വിസ്മയിപ്പിച്ചു. മാധ്യമങ്ങളും യാത്രാ സൗകര്യങ്ങളുമൊന്നും ഇല്ലാതിരുന്ന കാലത്തായതുകൊണ്ട് ഗോവിന്ദനെ ചരിത്രം എവിടെവച്ചും കണ്ടുമുട്ടിയില്ല. നീട്ടിയകത്ത് ഗോവിന്ദന്റെ ജീവിതം അടയാളപ്പെടുത്തുന്നു എന്ന നിലയ്ക്കാണ് ഈ ആത്മകഥ അതിന്റെ ചരിത്രപരമായ ദൗത്യം നിറവേറ്റുന്നത്. ബധിരനായ ബിഥോവന്റെ സംഗാത മധുരം ലോകമറിഞ്ഞപ്പോള്‍. ബധിരനും മൂകനുമായ ഗോവിന്ദന്റെ വാദ്യവിസ്മയം വിസ്മൃതിയിലാണ്ടുപോകുന്നു. ഒരു പക്ഷെ, ലോകം ആദരിക്കേണ്ട മഹാവ്യക്തികളില്‍ ഒരാളായിരുന്നു ഗോവിന്ദനെന്ന് ഈ ആത്മകഥ പറഞ്ഞുതരുന്നു. ജാതി ഉച്ച നീചത്വങ്ങള്‍ സമൂഹത്തെ അടിമുടി ഗ്രസിച്ചുനിന്നിരുന്ന കാലത്ത് ജാതിഭേദം േോക്കാതെ തന്റെ കളരിയില്‍ എല്ലാവര്‍ക്കും പ്രവേശനം കൊടുത്ത ആളായിരുന്നു ഗോവിന്ദന്‍. ചെണ്ടയില്‍ നിന്നും ജാതിയെ കൊട്ടിപ്പുറത്താക്കിയ മനുഷ്യന്‍. തമസ്‌കരിക്കപ്പെട്ട ഇത്തരം ഒരുപാട് വ്യക്തികളെ ഓര്‍മ്മയുടെ വെളിച്ചത്തിലേക്ക് പിടിച്ചുകൊണ്ടുവരുന്നുണ്ട് ഈ ആത്മകഥ. അതാണ് ഇതിന്റെ പ്രസക്തിയും.
ഭൂതകാലത്തെക്കുറിച്ച് വസ്തുതാപരമായ വിശകലനത്തിനാണ് ചരിത്രം ശ്രമിക്കുന്നതെങ്കില്‍ ഓര്‍മ്മകള്‍, അവയുടെ പിശകുകളോടെ ചരിത്രത്തിനുനേരെ ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. ചരിത്രത്തെ പ്രശ്‌നഭരിതമാക്കുന്ന നിരവധി ചോദ്യങ്ങളിലൂടെയാണ് സ്മരണകള്‍ കടന്നുപോകുന്നത്. ഓര്‍മ്മകള്‍ ചിലപ്പോഴെങ്കിലും വ്യവസ്ഥാപിത ചരിത്രത്തിന് പകരം നില്‍ക്കുന്നത് അങ്ങനെയാണ്. ചരിത്ര രചനയ്ക്ക് വഴങ്ങാത്ത ഓര്‍മ്മകളുടെ അടരുകളിലേയ്ക്കാണ് ആത്മകഥകള്‍ പ്രവേശിക്കുന്നത്. കഴിഞ്ഞുപോയ സംഭവങ്ങളുടെയോ, ചരിത്ര ഘട്ടത്തിന്റെയോ, വ്യക്തിയുടെയോ ത്യാഗനിര്‍ഭരവും പീഡിതവുമായ ഓര്‍മ്മകളെ അത് സാമൂഹിക ഉപരിതലത്തിലേക്ക് കൂട്ടിക്കൊണ്ടുവരുന്നു. ഭൂതകാലത്തെ ചരിത്രപരമായി ആവിഷ്‌കരിക്കുകയല്ല മറിച്ച് ഓര്‍മ്മയുടെ ഒരു മുഹുര്‍ത്തത്തില്‍ മിന്നിത്തെളിയുന്ന ഒരനുഭവത്തെ പിടിച്ചെടുക്കുകയാണ്. വ്യക്തിയുടെ സ്മരണകള്‍ അതുകൊണ്ടുതന്നെ അത്രമേല്‍ വികാരഭരിതവും ചരിത്രപരവുമാണ്. പഴമയെ വര്‍ത്തമാനപ്പെടുത്തുന്നതിലൂടെയാണ് ഓര്‍മ്മകള്‍ എല്ലാകാലത്തേക്കുമായി അതിന്റെ നിര്‍വഹണം സാധ്യമാക്കുന്നത്.
കലാമണ്ഡലത്തില്‍ കഥകളിക്കൊട്ടും വേഷവും പഠിച്ചിറങ്ങിയ ഒരു നാട്ടുമ്പുറത്തുകാരന്‍, കഥകളി അധ്യാപകനായി ഫാക്ട് സ്‌കൂളില്‍ പ്രവര്‍ത്തിച്ച് വിരമിച്ചു. ഏറെ കഥകളി വേ്ഷങ്ങള്‍ ചെയ്തു. നാടകത്തിലും സിനിമയിലും അഭിനയിച്ചു. 2009ല്‍ അന്തരിച്ചു. ഇത്രയും ചുരുക്കി എഴുതാമായിരുന്ന ഒരു ജീവിതത്തിന് ഇത്രയേറെ വ്യാപ്തി കൈവരുന്നത് ഓര്‍മ്മകള്‍ സമൂഹത്തിന്റെ തുടര്‍ച്ചയ്ക്ക് അനിവാര്യമായതുകൊണ്ടുകൂടിയാണ്.

Saturday, August 6, 2011

കെണിവെച്ചുപിടിച്ച കഥകള്‍


സില്‍വിയാപ്ലാത്തിന്റെ മാസ്റ്റര്‍ പീസ്
ശ്രീബാല കെ മേനോന്‍
വില: 70 രൂപ
മാതൃഭൂമിബുക്‌സ്, കോഴിക്കോട്


കഥക്കായി ഒരുക്കിവച്ചിരിക്കുന്ന കെണിയാണ് ജീവിതം. അനുഭവങ്ങള്‍ അതില്‍വന്നുവീഴും. കരഞ്ഞും ചീറിയും പിടഞ്ഞും ചത്തും ചിരിച്ചും ചിരിപ്പിച്ചും കാലങ്ങള്‍കൊണ്ട്കെട്ടുപോയേക്കാവുന്ന നിമിഷങ്ങളെ കഥയിലേക്ക് കൗതുക പൂര്‍വ്വം തുറന്നുവിടുകയാണ് എഴുത്ത്. ജീവിതത്തെയും എഴുത്തിനേയും കൗശലത്തോടെ നേരിടുന്ന ഈ വഴിവിട്ട സഞ്ചാരം 'ജീവിതം കഥക്കുവേണ്ടിയോ ജീവിതം ജീവിതത്തിനുവേണ്ടിയോ' എന്ന മട്ടിലുള്ള ഒരു സൈദ്ധാന്തിക സംവാദത്തിന് സാധ്യത നല്‍കുന്നുമുണ്ട്. 'മീന്‍ പിടിച്ചുവീണ്ടും ആറ്റിðവിട ആശൈ' എന്നതരം കാല്പനികഭാവുകത്വത്തെയല്ല,ñ മറിച്ച് കെണിവച്ചുപിടിച്ചതിനെ തുറന്നുവിടുന്നതിന്റെ ഉല്ലാസവും സംതൃപ്തിയും സ്വയം പരിഹാസവും കലരുന്നതാണ് ശ്രീബാല കെ മേനോന്റെ സില്‍വിയാപ്ലാത്തിന്റെ മാസ്റ്റര്‍പീസ് എന്ന കഥാസമാഹാരം. കാല്‍പനികതയേയും കല്‍പനകളെത്തന്നെയും നഗ്നമാക്കുന്നó നര്‍മ്മയുക്തിയാണ് കഥകളുടെ കാതല്‍. ഓരോ അനുഭം/ ദര്‍ശനം മുന്നോട്ടുവച്ചുകൊണ്ടാണ് കഥകളോരോന്നും ആരംഭിക്കുന്നത്.
ഹിതവും അവിഹിതവുമെന്ന് ജീവലോകത്തെ രണ്ടായി വിഭജിക്കുക. ദാമ്പത്യവും പ്രണയവുമെന്ന് അതിന് മറ്റൊരനുബന്ധവും സാധ്യമാണ്. പ്രണയം ഒരര്‍ത്ഥത്തില്‍ അവിഹിതലോകമാണ്. സമൂഹത്തിന്റെ വിലക്കുകളെയും സദാചാര വഴക്കങ്ങളെയും അതിലംഘിക്കുന്നó പ്രണയത്തിന്റെ സര്‍വ്വതന്ത്ര സ്വതന്ത്രവലോകത്ത് ഈ ജന്‍മത്തിലായാലും വരും ജന്‍മങ്ങളിലായാലും നേരിടേണ്ടിവരു പരമപ്രധാനമായി പ്രശ്‌നമാണ് പുട്ടും കടലയും, എന്ന കഥ വിശകലനംചെയ്യുന്നത്.
പ്രണയികള്‍ക്ക് ഇനി വരാനിരിക്കുന്ന ഏതോ ജന്‍മത്തിലാണ് പുട്ടും കടലയും നേരിടേണ്ടിവരുന്നതെങ്കതില്‍ ഈ ജീവകാലത്തിന്റെ കടയ്ക്കല്‍ വെട്ടുകയാണ് ഗുല്‍മോഹറിനു കീഴെ എന്ന കഥ. എടുപ്പിലും നടപ്പിലും പേച്ചിലും സായിപ്പാകുമ്പോഴും തുളസിക്കതിരും ശാലീനതയും ഗ്രാമവിശുദ്ധിയും അമ്പലക്കുളവും സര്‍വ്വോപരി ഒരു കന്യകയെത്തന്നെ വേളിയും തരമാക്കാന്‍ ഇങ്ങിപ്പുറപ്പെടുന്ന അഴകൊഴമ്പന്‍ ആണത്തമാണ് ഈ കഥയില്‍ അപഹസിക്കപ്പെടുന്നത്.
സില്‍വിയാ പ്ലാത്തിന്റെ മാസ്റ്റര്‍പീസ് കഥക്കെണിയിലേക്ക് പെണ്ണെഴുത്തും ആണെഴുത്തും പുറം ജീവിതവും ഒരേപോലെ കടന്നുവരുന്നു. എഴുതിത്തുടങ്ങാത്ത ഒരു കഥ, പാതിയില്‍ യാത്രപറഞ്ഞുപോയ ചില ജീവിതക്കാഴ്ചകള്‍ അവയെ പൂരിപ്പിക്കാനാവാതെ തിക്കുമുട്ടുന്ന ഭാവന. ഇതിനിടയില്‍ കഥയിലെ കഥാകാരി സ്വപ്നം കണ്ടതുപോലെ ഒരു സാഹിത്യകാരനുമായി ആദര്‍ശ വിവാഹം. ഇപ്പോള്‍ 'എഴുത്തുനിര്‍ത്തിയ കഥാകാരികള്‍' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി ക്ഷീണിച്ചു തിരിച്ചെത്തുന്ന ഭര്‍ത്താവിന് കുളിക്കാന്‍ വെള്ളം ചൂടാക്കിവയ്ക്കണം. ഇതിനെല്ലാമിടയിð മാസ്റ്റര്‍പീസെഴുതാന്‍ എവിടെയാണ് സമയം.? അഥവാ ഇനി എഴുതിയില്ലെന്നുകരുതി അത് മാസ്റ്റര്‍ പീസ് അല്ലാതാകുമോ? പ്രശ്‌നം സങ്കീര്‍ണ്ണമാണ്. സ്ത്രീകളുടെ സര്‍ഗ്ഗാത്മകതയെ സംബന്ധിക്കുന്ന, ആവിഷ്‌കാരത്തേയും ജീവിത സ്വാതന്ത്ര്യത്തേയും സംബന്ധിക്കുന്ന കനപ്പെട്ട കാര്യങ്ങളാണ് നര്‍മ്മത്തിന്റെ രൂക്ഷ ഭാഷയിð ഇവിടെ വിചാരണയ്‌ക്കെടുക്കുന്നത്.
ആണ്‍ വിനിമയങ്ങളുടെ അതിരുകള്‍ക്കകത്ത് കടന്ന് കെണിവെച്ചുപിടിച്ച കഥയാണ് അഞ്ഞൂറാന്‍. കര്‍മ്മ ബന്ധങ്ങളുടെ കെട്ടും ചരടും പൊട്ടിക്കുന്നó ജീവിതത്തിന്റെ അനായാസത ഈ കഥയിലുണ്ട്. ജീവിതത്തെ ആയാസരഹിതമാക്കുന്നതാകട്ടെ അസ്ഥിത്വ/ആത്മീയ വ്യഥകളൊന്നുമല്ല. ഭാഷയെ കുറുക്കിയെടുക്കുന്ന കാവ്യ ഭാവുകത്വത്തെയാണ് അഞ്ഞൂറാന്‍ റദ്ദ് ചെയ്യുന്നത്. ശാപമോക്ഷം, ദാമ്പത്യം, പെണ്‍ഫ്രണ്ട്‌സ് മായ്ച്ചാലും മായാത്ത പാടുകള്‍, ബോംബേ ഡ്രീംസ്, ടോമി അഥവാ ഞാന്‍ മായ ലോസ്റ്റ് അറ്റ് ഹോട്ട്‌മെയില്‍ ഡോഡ്‌കോം തുടങ്ങിയ കഥകളിലെല്ലാം പൊതുവായുള്ളത് ഭാഷയുടെ ലഘുത്വമാണ്. ജീവിത്തെ കാണുന്ന രീതികളള്‍ക്കാണ് ഇവിടെ മാറ്റം വരുന്നത്. നര്‍മ്മത്തിന്റെ കണ്ണുകളിലൂടെ പുറത്തേക്കും അകത്തേക്കും നോക്കാന്‍ കഴിയുന്ന സുതാര്യതയാണ് ശ്രീബാല കെ മേനോന്റെ കഥകളെ വ്യത്യസ്തമാക്കുന്നത്. ജീവിതത്തിന്റെ ആഴങ്ങളിലേക്ക് ചുഴിഞ്ഞുപോകല്‍ð മാത്രമല്ല, പരപ്പിലേക്ക് സ്വയം വിസ്തൃതമാകുന്ന കാഴ്ചയുടെ ബഹുലതകൂടിയാണ് ഈ കഥകള്‍.

Wednesday, July 27, 2011

ജീവിതത്തിന്റെ കണ്ണാടിക്കാഴ്ചകള്‍


സത്യന്‍ അന്തിക്കാടിന്റെ ഗ്രാമീണര്‍
(ഓര്‍മ്മ/അനുഭവം)

താഹ മാടായി

പേജ്: 149 വില: 90 രൂപ
മാതൃഭൂമി ബുക്‌സ്, കോഴിക്കോട്
ചരിത്രം ആലേഖനം ചെയ്യപ്പെട്ട ഉടലാണ് മനുഷ്യര്‍. ജീവിതത്തിന്റെ ഓരോ നിമിഷവും മസ്തിഷ്‌കത്തിലെ ഓര്‍മ്മകളുടെ അടരുകളില്‍ എഴുതപ്പെടുന്നു. ഒരു ചരിത്രമെഴുത്തിനും പിടിച്ചെടുക്കാനാവാത്ത സൂക്ഷ്മതയോടെ അത് കാലത്തെ രേഖപ്പെടുത്തിവച്ചിരിക്കുന്നു. ചില കാലങ്ങളില്‍ ചിലനേരങ്ങളില്‍ സ്മരണകളുടെ വാതിലുകള്‍ മെല്ലെ തുറക്കപ്പെടും. അനുഭവത്തിന്റെ ചൂരുള്ള ജീവിതസ്മരണകള്‍ കാറ്റുകൊള്ളാനിറങ്ങും. തലമുറകളോട് കഥകള്‍ പറഞ്ഞും ജീവിതം പറഞ്ഞും അത് സ്വകാര്യ നിനവുകളെ പൊതുസ്വത്താക്കിമാറ്റും. അങ്ങനെ ഒരാളുടെ സ്മൃതിഭാണ്ഡം സമൂഹത്തിന് ചരിത്രഭണ്ഡാരമാകും.
സത്യന്‍ അന്തിക്കാടിന്റെ ഗ്രാമീണര്‍ സ്മരണകളുടെ പുറം സഞ്ചാരമാണ്. സിനിമയുടെ വെളിച്ചത്തില്‍ നാം കണ്ടറിഞ്ഞ, ആരാധിക്കുകയും ഭയപ്പെടുകയും സ്‌നേഹിക്കുകയും പിന്നീട് മറക്കുകയും ചെയ്ത മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ നിരവധി മുഖങ്ങള്‍ ഒരു വെള്ളിത്തിരയിലെന്നപോലെ വീണ്ടും കടന്നുവരുകയാണ്. അവരേറെയും ഗ്രാമീണരായിരുന്നു. നഗരത്തിനു മുമ്പ് ജനിക്കുകയും നാഗരികതയോട് കലരാനാവാതെ പുലരുകയും ചെയ്തവര്‍. അഭിനയത്തിന്റെയും ജീവിതത്തിന്റെയും അതിരുകള്‍ മായ്ച്ചുകളഞ്ഞ ശങ്കരാടി പാടവരമ്പിലെ കാരണവരായി കാര്‍ഷികനന്‍മയുടെ സ്മരണയായി നടന്നുമറയുന്നു. അഭിനയത്തിന്റെ ആര്‍ജ്ജവത്താല്‍ നമ്മെ വിസ്മയിപ്പിച്ച ഫിലോമിനയെക്കുറിച്ചാണ് പരദൂഷണം അമ്മയി എന്ന ഓര്‍മ്മക്കുറിപ്പ്. ബുദ്ധകഥയിലെ സന്യാസിയെപ്പോലെ എല്ലാ ആഗ്രഹങ്ങളും കടവില്‍ ഉപേക്ഷിച്ചുപോകുന്ന ശുദ്ധ ഗ്രാമീണനെന്ന് സത്യന്‍ അന്തിക്കാട് ഒടുവില്‍ ഉണ്ണികൃഷ്ണനെ സത്യന്‍ അന്തിക്കാട് സ്മരിക്കുന്നു.
ആലീസ് ഇന്‍ വണ്ടര്‍ ലാന്റ് എന്ന ഓര്‍മ്മക്കുറിപ്പ് ഇന്നും തന്റെ സന്തത സഹചാരിയായ ഇന്നസെന്റിനെക്കുറിച്ചുള്ള കുറിപ്പാണ്. സിംഹത്തെപ്പോലെ ഗര്‍ജ്ജിക്കാറുണ്ടെങ്കിലും ഉള്ളില്‍ ഒരുപാവം ഗ്രാമീണനാണ് തിലകനെന്ന് ഓര്‍മ്മകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഒരു ജോക്കറുടെ ജീവിതംപോലെ അരങ്ങിലും അണിയറയിലും രണ്ട് ജീവിതം നയിച്ച പച്ചമനുഷ്യന്‍ ബഹദൂര്‍ സ്മരണകാണ് ജോക്കര്‍ എന്ന കുറിപ്പ്. തീവ്രമായ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയ പപ്പുവിനെ താരവെളിച്ചത്തിനപ്പുറം ആഴത്തില്‍ മനസ്സിലാക്കിയതിന്റെ ആര്‍ദ്രതയാണ് ഇന്നലകള്‍ ഇതുവഴിയേപോയി എന്ന ഓര്‍മ്മയില്‍ തുളുമ്പിനില്‍ക്കുന്നത്. അഭിനയ കലയുപടെ കരുത്തുകൊണ്ട് കാലത്തിന് മുമ്പേ നടക്കുന്ന കെ പി എ സി ലളിതയെക്കുറിച്ചാണ് കാലത്തിന്റെ പെണ്ണനുഭവങ്ങള്‍ എന്ന കുറിപ്പില്‍ സത്യന്‍ അന്തിക്കാട് സ്മരിക്കുന്നത്. ഏതുകഥയ്ക്കും വഴങ്ങുന്ന നാടന്‍ ശരീരമാണ് നെടുമുടിയെന്ന് ഓര്‍മ്മക്കുറിപ്പില്‍ പങ്കുവയ്ക്കുകമാത്രമല്ല, തന്റെ സിനിമകളിലൂടെ തെളിയിക്കുകയും ചെയ്തിട്ടുണ്ട് സത്യന്‍ അന്തിക്കാട്. മീനയും ഭരത്‌ഗോപിയും ചിരിയിലും വഴിമാറിനടക്കുന്ന ശ്രീനിവാസനും ചട്ടമ്പിത്തരത്തില്‍ നിന്നും ഹാസ്യത്തിലേക്ക് നടന്നുകയറിയ പറവൂര്‍ ഭരതനും കോഴിക്കോടിന്റെ ഉടലും ഭാഷണവുമായ മാമുകോയയും ബോബി കൊട്ടാരക്കരയും അടൂര്‍ ഭവാനിയുമെല്ലാം ഓര്‍മ്മയുടെ തിരശീലയില്‍ വീണ്ടും വന്നുനിരക്കുന്നു.
ഇത് കേവലമായ ഓര്‍മ്മക്കുറിപ്പല്ല, മനുഷ്യപ്പറ്റിന്റെ ആര്‍ദ്രമായ അനുഭവം സമ്മാനിക്കുന്ന പാഠപുസ്തകമാണ്. സ്‌നേഹത്തില്‍ നിന്നും നന്‍മയില്‍നിന്നും മനുഷ്യത്വത്തില്‍ നിന്നും കാരുണ്യത്തില്‍ നിന്നും സഹതാപത്തില്‍ നിന്നുമെല്ലാം ഓടിയോടി നഗരമാകാന്‍ ശ്രമിക്കുന്ന എല്ലാ നാട്ടിന്‍പുറങ്ങള്‍ക്കും നാഗരികരാകാന്‍ വെമ്പുന്ന എല്ലാ ഗ്രാമീണര്‍ക്കും നഗരത്തില്‍ എന്നേക്കുമായി അകപ്പെട്ടുപോയവര്‍ക്കും ജീവിതത്തെ മുഖാമുഖം കാണാന്‍ ഒരു കണ്ണാടി. അതില്‍ ഒതുപാട് ജീവിതങ്ങള്‍ ഒരേസമയം പ്രതിബിംബിക്കുന്നുണ്ട്.

Wednesday, July 13, 2011

രണ്ടായി പിളരുന്ന രാത്രി

രാത്രി: മലയാളത്തിന്റെ രാക്കനവുകള്‍
എഡി: ടോണി ചിറ്റേട്ടുകുളം
വില: 200 രൂപ പേജ്: 321
ഒലിവ് ബുക്‌സ്, കോഴിക്കോട്

''കഴിയുമീ രാവെനിക്കേറ്റവും ദുഃഖഭരിതമായ വരികള്‍ കുറിക്കുവാന്‍'' ചിലിയന്‍ കവി പാബ്ലോ നെരൂദയുടെ വരികളാണിത്. രാത്രി ശോകസാന്ദ്രവും ചിലപ്പോള്‍ സ്വപ്നഭരിതവും ചിനേരങ്ങളില്‍ ആഘോഷങ്ങളിലും ആനന്ദത്തിലും ആഴ്ന്നുമയങ്ങുന്ന കാല്പനികമായ സങ്കല്‍പ്പവുമാണ്. രാവിന്റെ അന്ത്യത്തോളം അലഞ്ഞുനടന്നവര്‍. ചങ്ങാത്തിക്കൂട്ടങ്ങളില്‍ രാവ് പാടിവെളുപ്പിച്ചവര്‍. ജീവിതവും ലഹരിയും ആനന്ദഭരിതമാക്കിയ രാത്രികളെക്കുറിച്ച് പറഞ്ഞുതീരാത്ത എഴുതി വയ്ക്കാത്ത എത്രയോ ഓര്‍മ്മകള്‍ പിറ്റേപ്പുലര്‍ച്ചയില്‍ മാഞ്ഞുപോയിരിക്കുന്നു. എഴുതപ്പെട്ട അനുഭവങ്ങളെ അടുക്കുവയ്ക്കുകയാണ് രാത്രി മലയാളത്തിന്റെ രാക്കനവുകള്‍ എന്ന പുസ്തകം.
ടോണി ചിറ്റേട്ടുകുളം എഡിറ്റു ചെയ്ത രാത്രി-മലയാളത്തിന്റെ രാക്കനവുകള്‍, രാക്കഥകളും കവിതകളും അനുഭവക്കുറിപ്പുകളും ചേര്‍ത്തുവയ്ക്കുന്നു. ഒരു തരം വര്‍ഗ്ഗീകരണം. എഴുത്തിലെ ഈ ക്രമപ്പെടുത്തല്‍ വായനയെ എങ്ങനെ സ്വാധീനിക്കുന്നു എന്നത് കൗതുകം നല്‍കുന്ന കാര്യമാണ്. രാത്രി എന്ന ബിംബം അനവധി പ്രതിബിംബങ്ങളാല്‍ ശിഥിലമാക്കപ്പെട്ട ഒരു രൂപകമായിത്തീരുന്നു. മാത്രവുമല്ല, വര്‍ഗ്ഗീകരണത്തിന്റെ മാനദണ്ഡങ്ങള്‍ ഏതുവിധമാണ് രാത്രിയെ ഒരുമിച്ച് ചേര്‍ക്കുന്നതെന്നും വ്യക്തമല്ല. അതായത് രാത്രി എന്നൊരു 'പൊതു' വായനാനുഭവം നിര്‍മ്മിക്കുക അസാധ്യമായിരിക്കും. അത്തരമൊരസാധ്യതയെ സംവാദത്തിന്റെ വെളിച്ചത്തിലേക്ക് കയറ്റിനിര്‍ത്തുകയാണ് ഈ പുസ്തകം. അതുകൊണ്ടുതന്നെ പുസ്തകത്തിലെ ഓരോ കഥയും ഓരോ കവിതയും അനുഭവക്കുറിപ്പുകളും നിരൂപണ ബുദ്ധിയോടെ വായിക്കുക എന്ന സാധാരണമട്ടിലുള്ള സമീപനത്തില്‍ നിന്നും ഒരുമാറിനടത്തം ആവശ്യമായിവരുന്നു. സര്‍ഗ്ഗാത്മക രചനകളെ രാത്രി എന്ന ഒറ്റക്രമത്തിലേക്ക് പൊതുവായി മുതല്‍ക്കൂട്ടുമ്പോള്‍ എന്തു സംഭവിക്കുന്ന എന്ന ചോദ്യത്തിലൂടെയാണ് ഈ പുസ്തകത്തെ സംവാദത്തിനെടുക്കുന്നത്. സൃഷ്ടി മൗനങ്ങളുടെ ബ്രഹ്മയാമങ്ങള്‍ എന്ന ആമുഖക്കുറിപ്പില്‍ ടോണി ഈ ചേര്‍ത്തുവയ്ക്കലിന്റെ സമീപന രീതി വ്യക്തമാക്കുന്നുണ്ട്. സമീപനത്തെ ചൂഴ്ന്നു നില്‍ക്കുന്നത് ഏറെക്കുറെ കാല്പനികമെന്നുപറയാവുന്നു രാവോര്‍മ്മകളാണ്. 'ഓര്‍മകളുടെ പുസ്തകത്തിലെ രാത്രികാലങ്ങള്‍ക്ക് നിലാവിന്റെ സുഗന്ധം. മുയല്‍ മുദ്ര പേറുന്ന പാല്‍ നിലാവും മുല്ലപ്പൂക്കളുടെ മദിപ്പിക്കുന്ന ഗന്ധവും.' എന്ന് അത് ഗൃഹാതുരമാകുന്നു. കാല്‍പനികവും ഗൃഹാതുരവുമായ രാത്രി എന്ന അനുഭവത്തില്‍ നിന്നുമാണ് ഇത്തരമൊരു പുസ്തകം സാധ്യമായിരിക്കുന്നത്. (ഷെരീഫിന്റെ രാത്രി വരകളുടെ ഭാവതീവ്രതയെക്കുറിച്ച് ആമുഖത്തില്‍ പറയുന്നുണ്ട് പുസ്തകത്തില്‍ വര മാഞ്ഞുപോയിരിക്കുന്നു.)
എന്നാല്‍ ഈ പുസ്തകം പ്രസക്തമാകുന്നത് ചില അസാന്നിധ്യങ്ങളുടെ രേഖപ്പെടല്‍ എന്ന നിലയ്ക്കാണ്. കഥകളിലേറെയും എഴുതിയത് പുരുഷന്‍മാരായ കഥാകൃത്തുക്കളാണ്. സ്ത്രീകളുടെ രാക്കഥകള്‍ മാധവിക്കുട്ടി, പി വല്‍സല, ഗ്രേസി, ഒ വി ഉഷ, കെ രേഖ എന്നിങ്ങനെ ചുരുക്കം പേരുകളിലേക്ക് ചുരുങ്ങുന്നു. കവിതകളിലെത്തുമ്പോള്‍ അത് സുഗതകുമാരി എന്ന ഒറ്റ നാമത്തില്‍ എത്തിനില്‍ക്കുന്നു. അനുഭവക്കുറിപ്പുകളില്‍ റോസ് മേരിയും സ്വപ്നാ ശ്രീനിവാസനും മാത്രം. ജീവിതവും ലഹരിയും ആനന്ദഭരിതമാക്കിയ രാത്രികളെക്കുറിച്ച് പറഞ്ഞവരിലേറെയും പുരുഷന്‍മാരായിരുന്നു. സ്ത്രീകള്‍ രാത്രികളില്‍ നിന്നും പുറത്താക്കപ്പെടുന്നു. സ്ത്രീകളെ സംബന്ധിച്ചിടത്തോളം രാത്രി ഭയം മൂടിക്കിടക്കുന്ന തെരുവാണ്. ഇരുട്ടില്‍ നിന്നും തുറിച്ചു നോക്കുന്നവര്‍. പിന്നില്‍ പതുങ്ങി പിന്തുടരുന്നവര്‍. എപ്പോഴും തനിക്കുനേരേ നീണ്ടുവരാവുന്ന അജ്ഞാാതമായ കൈകള്‍. രാത്രിയില്‍ നിരത്തില്‍ ഒറ്റപ്പെടുന്ന സ്ത്രീകള്‍ സമൂഹത്തിന്റെ കഴുകന്‍ നോട്ടങ്ങളാല്‍ കൊത്തിവലിക്കപ്പെട്ടാണ് വീട്ടിലേക്ക് ഓടി രക്ഷപ്പെടുന്നത്. രാത്രി എന്ന കാല്പനിക രൂപകത്തിനുമേല്‍ തെരുവ് എന്ന അനുഭവം ആഞ്ഞുകൊത്തുന്നുണ്ട്. റോസ് മേരിയുടെ ആത്മാക്കളുടെ രാത്രി വീട്ടുമുറ്റത്ത് മാത്രം സംഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ ഓര്‍മ്മപ്പെടലായിരുന്നു. അവിടെ കാഴ്ചക്കാരിയായിരിക്കുന്ന പെണ്‍കുട്ടിക്കു ചുറ്റും കുടുംബം എന്ന കാവലുണ്ടായിരുന്നു. 'രാത്രിയെന്നാല്‍ വെളിച്ചവും വിശാലതയുമാണെന്നായിരുന്നു കായല്‍ എന്ന പഠിപ്പിച്ചത്.' എന്ന സ്വപ്നശ്രീനിവാസന്റെ കുറിപ്പില്‍ ഗൃഹാതുരത്വത്തെ മറികടക്കുന്ന പെണ്ണനുഭവത്തിന്റെ ഭയം ചൂഴ്ന്ന് നില്‍ക്കുന്നുണ്ട്. രാത്രിയില്‍ പുഴക്കരയില്‍ ഒറ്റക്കാവുന്ന പെണ്‍കുട്ടിയുടെ അരക്ഷിതമായ നിലവിളിയാണ് യഥാര്‍ത്ഥത്തില്‍ മലയാളത്തിന്റെ രാക്കനവുകളെ പൊതിഞ്ഞുനില്‍ക്കുന്നത്. ഒരുപക്ഷെ, എഴുതപ്പെടാതെപോയ നിരവധി ഓര്‍മ്മക്കുറിപ്പുകളുടെ കലമ്പങ്ങള്‍ വായനയെ ഈ അസ്വസ്തമാക്കുന്നുണ്ട്. 'രാത്രി അമ്മയെപ്പോലെ ചേര്‍ത്തണച്ചുറക്കുന്നു' എന്ന സുരക്ഷിതമാകുന്ന സുഗത കുമാരിയുടെ വരികളിലൂടെ രാത്രി വിവിധ ഭാവങ്ങളില്‍ കയറിവരുന്നുണ്ട്. 'രാത്രി മൃത്യുവെപ്പോലെ'/'രാത്രി ജീവിതംപോലെ' എന്ന് കവിത ജീവിതത്തിന്റെ സമസ്താനുഭവങ്ങളെയും നിറച്ചുവയ്ക്കുന്ന നിഗൂഢമായ അനുഭ സ്ഥലമാക്കി രാത്രിയെ മാറ്റുന്നു. അതോടെ രണ്ടായി വിഭജിക്കപ്പെട്ട ഒരു പുസ്തകമായി രാത്രി മാറുകയാണ്. രാത്രി എന്ന പെണ്‍ അനുഭവം തന്നെയാണ് അതിന്റെ ഒരുപാതി. അവിടെ എഴുതപ്പെടാതെ മഞ്ഞുകിടക്കുന്ന അനുഭവങ്ങളുടെ, കവിതയുടെ കഥയുടെ ശിഥില രാത്രികള്‍ കുടഞ്ഞുണര്‍ത്തപ്പെടുന്നുണ്ട്. അങ്ങനെ, വര്‍ഗ്ഗീകരണത്തെ, ക്രമപ്പെടുത്തലുകളെ, മാനദണ്ഡങ്ങളെ, വായനാശീലത്തെ പ്രശ്‌നവല്‍ക്കരിക്കുകയാണ് രാത്രി എന്ന പുസ്തകം.

Sunday, June 19, 2011

ഇസ്ലാമിക രാഷ്ട്രീയം വിമര്‍ശിക്കപ്പെടുന്നു


മതത്തെ അഭിസംബോധന ചെയ്തുകൊണ്ട്

ഇസ്ലാമിക രാഷ്ട്രീയം വിമര്‍ശിക്കപ്പെടുന്നു
എം എന്‍ കാരശ്ശേരി

വില: 100 രൂപ
പേജ്: 168

മാതൃഭൂമി ബുക്‌സ്, കോഴിക്കോട്





മത സാമുദായിക വൈവിധ്യങ്ങള്‍ കലര്‍ന്നുകാണപ്പെടുന്ന ഒരു ജനാധിപത്യ മതേതര സാമൂഹ്യ ഘടനയ്ക്കുള്ളില്‍ നിന്നും മതത്തെ ചൂഴ്ന്നുനില്‍ക്കുന്ന പൗരോഹിത്യത്തിന്റെയും സ്ഥാപനവല്‍ക്കരണത്തിന്റെയും പ്രത്യയശാസ്ത്രത്തെ ഇഴപിരിച്ചെടുക്കുക എന്നത് രീതിശാസ്ത്രപരമായി നിര്‍ണ്ണായകമാണ്. കാരണം, മത ജീവിതം എന്നത് പലപ്പോഴും പൗരോഹിത്യത്തിനു വിധേയപ്പെട്ടോ, സ്ഥാപനങ്ങള്‍ക്ക് കീഴ്‌പ്പെട്ടോ നിലനില്‍ക്കുന്നു. ഈ സവിശേഷ സാമൂഹ്യ സാഹചര്യത്തില്‍ അവശതയനുഭവിക്കുന്ന ന്യൂനപക്ഷ/കീഴാള വിഭാഗങ്ങളോടുള്ള സാമൂഹ്യമായ ഐക്യദാര്‍ഢ്യത്തിന്റെ ദിശ പലപ്പോഴും പൗരോഹിത്യത്തെയും സ്ഥാപനങ്ങളെയും ദൃഢപ്പെടുത്തുന്നതിലേക്ക് തെറ്റിനല്‍ക്കുന്നു. അതുകൊണ്ടുതന്നെ മതരാഷ്ട്രവാദത്തിനുപിന്നില്‍ പൗരോഹിത്യത്തിന്റെ ഫാസിസ്റ്റ് മുഖം ഒളിഞ്ഞിരിപ്പുണ്ടെന്ന തിരച്ചറിവ് നിര്‍ണ്ണായകമാണ്. എം എന്‍ കാരശ്ശേരിയുടെ ഇസ്ലാമിക രാഷ്ട്രീയം വിമര്‍ശിക്കപ്പെടുന്നു എന്ന ലേഖന സമാഹാരം മത രാഷ്ട്രവാദത്തിന്റെ സൂക്ഷ്മപ്രത്യയശാസ്ത്രത്തെ നിര്‍ദ്ധാരണംചെയ്യുന്ന സാമൂഹിക ജാഗ്രതയാണ് മുന്നോട്ടുവയ്ക്കുന്നത്.
വിവിധ ജാതി, മത, മതേതര വിഭാഗങ്ങളും വര്‍ഗ്ഗവൈവിധ്യങ്ങളും ഭിന്നവും പലപ്പോഴും പസ്പരവിരുദ്ധവുമായിരിക്കെത്തന്നെ പരസ്പരം ഇടകര്‍ന്ന് പുലര്‍ന്നുപോരുന്നതിന്റെ വിശാലവും മാനുഷികവുമായ സാമൂഹ്യാര്‍ത്ഥളെ തിരികെ പിടിക്കുക എന്ന ഉത്തരവാദിത്തമാണ് എം എന്‍ കാരശ്ശേരിയുടെ എഴുത്ത് ലക്ഷ്യംവയ്ക്കുന്നത്. ആശങ്ങയങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുകയും വികാരങ്ങള്‍ അപഹരിക്കപ്പെടുകയും ചെയ്യുന്ന സവിശേഷമായ വര്‍ത്തമാന സാമൂഹ്യാന്തരീക്ഷത്തില്‍ മുസ്ലിം എന്ന അനുഭവത്തെയും അതിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്ര വ്യവാരങ്ങളെയും സംവാദപ്പെടുത്തുകയാണ് ഈ പുസ്തകം. മുസ്ലിം രാഷ്ട്രീയവും ഇസ്ലാമികി രാഷ്ട്രീയവും രണ്ടാണ്, എന്ന മൗലികമായ ഭിന്നതയെ ചര്‍ച്ചക്കുവയ്ക്കുകയാണ് മുസ്ലിം രാഷ്ട്രീയവും ഇസ്ലാമിക രാഷ്ട്രീയവും എന്ന ആദ്യ ലേഖനം. 'മുസ്ലിങ്ങള്‍ക്കുവേണ്ടിയുള്ള രാഷ്ട്രീയമാണ് മുസ്ലിം രാഷ്ട്രീയം. ഇസ്ലാമിനുവേണ്ടിയുള്ള രാഷ്ട്രീയമാണ് ഇസ്ലാമിക രാഷ്ട്രീയം.' ഈ ആശയത്തെ ഗ്രന്ഥകാരന്‍ വ്യക്തമാക്കുന്നുണ്ട്. മുസ്‌ലിം രാഷ്ട്രീയം ജനാധിപത്യവ്യവസ്ഥയെ അംഗീകരിച്ച് പ്രവര്‍ത്തിക്കുന്നു. ഇസ്ലാമിക രാഷ്ട്രീയം ജനാധിപത്യത്തെ നിരാകരിക്കുന്നു. അത് പൗരോഹിത്യത്തിലേക്കും സംഘടിതമായ സ്ഥാപനവല്‍ക്കരണത്തിലേക്കും ആഞ്ഞുനില്‍ക്കുന്ന വംശീയാധിപത്യത്തെ ജനാധിപത്യത്തിനുമേല്‍ സങ്കല്‍പ്പിക്കുന്നു. മതമൗലികതയിലേക്കും വര്‍ഗ്ഗീയതയിലേക്കും മതഭീകരതയിലേക്കും സമുദായത്തെ വൈകാരികമായി കൂട്ടിക്കെട്ടുന്ന ആശയലോകത്തെയാണ് അത് നിര്‍മ്മിച്ചെടുക്കുന്നത്.
മതേതര ജനാധിപത്യത്തിന്റെ സാധ്യതകളിലാണ് എം എന്‍ കാരശ്ശേരിയുടെ ലേഖനങ്ങള്‍ പ്രധാനമായും ഊന്നുന്നത്. ഇസ്ലാമിക രാഷ്ട്രീയത്തിന്റെ മതേതര/ജനാധിപത്യ വിരുദ്ധ നിലപാടുകളെ നിശിതമായി പരിശോധിക്കുകയാണിവിടെ. ജാതി/സമുദായ ബോധങ്ങള്‍ സമൂഹത്തില്‍ ആഴത്തില്‍ പതിഞ്ഞുകിടക്കുന്നുണ്ട്. ജാതിയെയും മതത്തെയും തള്ളിപ്പറയുമ്പോഴും സാമൂഹ്യ വ്യവഹാരങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും ആന്തരവല്‍ക്കരിക്കപ്പെട്ട ജാതി-മത ബോധത്തിന്റെ യുക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നു കാണാം. എന്നാല്‍ അങ്ങനെയൊന്ന് 'ഇല്ല' എന്ന വിചാരമാണ് ആധുനികതയും കമ്യൂണിസ്റ്റ് ചിന്തയും മുന്നോട്ട് വച്ചത്. 'ജാതി', 'സമുദായം' എന്നിവയിലധിഷ്ഠിതമായ പരിഷ്‌കരണമുന്നേറ്റങ്ങള്‍ക്ക് ശേഷം ശക്തമാകുന്ന കമ്യൂണിസ്റ്റ് ചിന്ത 'വര്‍ഗ്ഗം' എന്ന ഒറ്റക്കുടക്കുകീഴില്‍ ഇവയെ ഒതുക്കുന്നു. ജാതി, സമുദായ യാഥാര്‍ത്ഥ്യങ്ങള്‍ പൊതുമണ്ഡലത്തില്‍ നിന്നും മറഞ്ഞുനില്‍ക്കുന്നതിന് ഇത് കാരണമായി. അതായത് ജാതിയുടെ ഉച്ചനീചത്വങ്ങളെ ഇല്ലാതാക്കുന്നതിനുപകരം അതേക്കുറിച്ച് സംസാരിക്കാന്‍ പുതിയൊരു ഭാഷ രൂപപ്പെടുത്തുകയാണുണ്ടായത്. വര്‍ഗ്ഗ സമരത്തിലൂടെ ജാതി, സമുദായ ചിന്തകളെ ഇല്ലാതാക്കാന്‍ കഴിയുമെന്ന വിശ്വാസം രൂഡമൂലമാവുകയും 'വര്‍ഗ്ഗം' എന്നത് കേരളത്തില്‍ അംഗീകരിക്കപ്പെടുന്ന ഒരേയൊരു രാഷ്ട്രീയ പ്രശ്‌നമായി ചുരുങ്ങുകയും ചെയ്തു. അപ്പോഴും മതവും ജാതി ചിന്തയും സാമൂഹ്യാന്തര്‍ഭാഗത്തും ഉപരിതലത്തിലും നിലനില്‍ക്കുകയും വര്‍ത്തമാന കാലത്ത് കമ്യൂണിസത്തെപ്പോലും വിഴുങ്ങുകയോ വരുതിയിലാക്കുകയോ ചെയ്യുന്നതരത്തില്‍ സംഘടിത രൂപമായി അത് മാറുകയും ചെയ്തിരിക്കുന്നു. ഒഴിഞ്ഞുമാറുക എന്ന തന്ത്രത്തെ പ്രശ്‌നവല്‍ക്കരിക്കുകയാണ് എം എന്‍ കാരശ്ശേരി. നേരിടുക, അഭിസംബോധന ചെയ്യുക, സമൂഹ മധ്യത്തില്‍ വിചരണചെയ്യപ്പെടുക എന്നതാണ് അതിന്റെ രീതീശാസ്ത്രം. സംഘടിത മതങ്ങള്‍ അപഹരിക്കുന്ന വ്യക്തിയുടെ വൈകാരിക മണ്ഡലത്തെ വസ്തുതാപരമായ സംവാദങ്ങളിലേക്ക് തിരികെവിളിക്കുകയാണിവിടെ. സാമുദായിക സദാചാര നിഷ്ഠകള്‍ക്ക് വഴങ്ങിനില്‍ക്കുന്ന കേവലം പ്രജകളായി ക്രമീകരിക്കപ്പെടുന്ന ശരീരങ്ങള്‍ ആത്യന്തികമായി മത രാഷ്ട്രവാദത്തിന്റെ ഉപകരണങ്ങളായിത്തീരുകയാണ്. മരിക്കാനും കൊല്ലാനും ഭരിക്കപ്പെടാനും പാകപ്പെട്ട വിധേയത്വത്തെ, ആശയങ്ങള്‍കൊണ്ടും ചരിത്രബോധംകൊണ്ടും നേരിടുകയാണ് കാരശ്ശേരിയുടെ എഴുത്ത്. സാമുദായികവ്യവസ്ഥയുടെ അടഞ്ഞ ഇടങ്ങളെ അപായപ്പെടുത്തുകയാണ് ഈ പുസ്തകം.

Saturday, June 4, 2011

പ്രപഞ്ചത്തിന്റെ ചുരുക്കെഴുത്ത്

മരങ്ങള്‍ നട്ടമനുഷ്യന്‍-ജീന്‍ ഗിയാനോ
പ്രതീക്ഷകള്‍ നടുന്നവര്‍ക്കറിയാം സന്തോഷത്തിന്റെ കൊയ്ത്തുകാലം വരുകതന്നെ ചെയ്യുമെന്ന്. മഹാവൃക്ഷങ്ങളുടെ വിത്തുകള്‍ പാകി കടന്നുപോയവര്‍ അത് മുളയ്ക്കുന്നതും വളര്‍ന്ന് വടവൃക്ഷമായി തലമുറകള്‍ക്ക് തണലേകുന്നതും പൂക്കള്‍ വിടരുന്നതും കാറ്റ് പരാഗങ്ങള്‍ പരത്തുന്നതും തേന്‍തേടി ശലഭങ്ങള്‍ വന്നുപോകുന്നതും കായകള്‍ പഴുത്ത് കനിയാകുന്നതും കനിതേടി ശിഖരങ്ങളില്‍ പക്ഷികള്‍ കൂടുകൂട്ടുന്നതും അണ്ണാനും കുരങ്ങനും മറ്റനേകം മരങ്കേറിവികൃതികളും വന്നണയുന്നതും തിന്നുതൂറിയ കനികള്‍ വിത്തുകളാകുന്നതും മണ്ണില്‍ പുതിയ കാടിന്റെ ഇലകള്‍ വിരിയുന്നതും ഒറ്റമരം ഒരു കാടായി മാറുന്നതും ഒരു പക്ഷെ, മണ്ണില്‍ സ്വപ്‌നത്തിന്റെ ആദ്യവിത്തിട്ട മനുഷ്യന്‍ അറിഞ്ഞെന്നുവരില്ല. ഇലകളില്‍ സൂര്യന്‍ തിളയ്ക്കുന്നതും വേരുകള്‍ കിനിയുന്നതും അരുവികള്‍ മുളപൊട്ടുന്നതും പിന്നെയും വരാനിരിക്കുന്ന തലമുറകള്‍ക്കായാണ്.
നിസ്വാര്‍ത്ഥമായി ഇനി വരാനിരിക്കുന്ന ജീവകോടികള്‍ക്കായി മണ്ണിന്റെ കനിവിലേക്ക് വൃക്ഷങ്ങളുടെ വിത്തുകളിട്ട് കടന്നുപോയ ഒരു മനുഷ്യന്‍. എല്‍സിയാഡ് ബോഫിയര്‍. ഫ്രഞ്ച് എഴുത്തുകാരനായ ജീന്‍ ഗിയാനോയുടെ 'മരങ്ങള്‍ നട്ട മനുഷ്യന്‍' എന്ന ചെറുനോവലിലാണ് ആ മനുഷ്യനെ കണ്ടുമുട്ടുന്നത്. വന്യമായ മരുപ്രദേശങ്ങളില്‍ ഓക്കിന്റെയും ബീച്ചിന്റെയും ബേര്‍ച്ചിന്റെയും വിത്തുകള്‍ നട്ട് ഈ ഭൂമി മുഴുവന്‍ പുഷ്പിക്കുവാന്‍ ക്ഷമയോടെ നിശബ്ദനായി യത്‌നിച്ച എല്‍സിയാഡ് ബോഫിയര്‍. കുന്നുകളും കാടുകളും കടപുഴക്കുന്ന ഈ കാലത്ത്, കയറ്റിറക്കങ്ങളും പര്‍വ്വതങ്ങളും താഴ്‌വാരങ്ങളും ഇല്ലാതായി സമനിരപ്പാകുന്ന ഭൂമിയില്‍ നിന്നുകൊണ്ട്, നമുക്ക് ഓര്‍മ്മിക്കാനാവുന്ന ഏറ്റവും അഗാധമായ മനുഷ്യപ്പറ്റാണ് ബോഫിയര്‍. ഇന്നോളം വായിച്ച ഏതു പുസ്തകത്തേക്കാളും ബൃഹത്താണ് മുപ്പത് പുറത്തില്‍ താഴെമാത്രം വലുപ്പമുള്ള ഈ പുസ്തകം. പ്രപഞ്ചത്തിന്റെ ചുരുക്കെഴുത്താണ് ഈ നോവല്‍. എത്രവേണമെങ്കിലും നിവര്‍ത്തിവായിക്കാവുന്ന അറ്റമില്ലാത്ത പുസ്തകം. എല്‍സിയാഡ് ബോഫിയര്‍ എന്ന മനുഷ്യന്റെ യഥാര്‍ത്ഥ ജീവിതമാണ് തന്റെ നോവലെന്ന് ജീന്‍ ഗിയാനോ പറയുന്നുണ്ട്. അങ്ങനയൊരാള്‍ ജീവിച്ചിരുന്നു. അജ്ഞാതമായ മരുപ്രദേശങ്ങളില്‍ ഇപ്പോഴും ജീവിക്കുന്നുണ്ടാവാം.
ആല്‍പ്‌സ് പര്‍വ്വതം താഴോട്ടിറങ്ങുന്ന പ്രോവിന്‍സില്‍ ജീവജന്തുക്കള്‍ പാടേ ഉപേക്ഷിച്ച ശൂന്യസ്ഥലത്തിലൂടെ ഏതാണ്ട് നാല്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ദീര്‍ഘ യാത്ര ചെയ്യുന്ന ആഖ്യാതാവാണ് (അതൊരുപക്ഷെ, എഴുത്തുകാരന്‍ തന്നെയാവാം) കഥപറയുന്നത്. കര്‍പ്പൂരവള്ളികള്‍ പടര്‍ന്നുചുറ്റിയ പാഴ്ഭൂമിയില്‍ ആവാസ യോഗ്യമല്ലാത്തതിനാല്‍ മനുഷ്യര്‍ ഉപേക്ഷിച്ചുപോയ ഗ്രാമത്തിന്റെ അവശിഷ്ടങ്ങളില്‍ എല്‍സിയാഡ് ബോഫിയര്‍ എന്ന മനുഷ്യനെ എഴുത്തുകാരന്‍ കണ്ടെത്തുന്നു. ആരാലും കണ്ടെത്തപ്പെടാന്‍ വേണ്ടിയോ രേഖപ്പെടുത്തപ്പെടാന്‍വേണ്ടിയോ ആയിരുന്നില്ല അയാളുടെ ജീവിതം. പക്ഷെ, അയാളെ കാണാതെ പോവുക സാധ്യമായിരുന്നില്ല.
ഊഷരമായ മണ്ണിലൂടെയാണ് യാത്ര. തീറ്റസമയത്ത് പ്രകോപിപ്പിക്കപ്പെട്ട സിംഹത്തെപ്പോലെ, അസഹ്യമായ രൗദ്രതയോടെ ചീറുന്ന കാറ്റ്. ഉഷ്ണം തിളയ്ക്കുന്ന ജൂണ്‍ മാസത്തിലെ ഒരു ദിവസമായിരുന്നു അത്. അഞ്ചുമണിക്കൂര്‍ നടന്നിട്ടും ഒരുതുളളി വെള്ളംപോലും കണ്ടെത്താനായില്ല. ആ നടപ്പിന്റെ അന്ത്യത്തിലാണ് എഴുത്തുകാരന്‍ ആ ഇടയനെ കണ്ടെത്തുന്നത്. വിജനമായ ആ മരുപ്രദേശത്ത്, പൊള്ളുന്ന തറയില്‍ ഏതാണ്ട് മുപ്പതാടുകളും ഒരു നായയും അയാളും മാത്രം. യാത്രികന് അയാള്‍ നല്ല തെളിവെള്ളം പകര്‍ന്നു നല്‍കി. അയാളുടെ നിശബ്ദവും ശാന്തവുമായ സ്‌നേഹ പരിചരണങ്ങള്‍ ഏറ്റുവാങ്ങി ആ രാത്രി അയാള്‍ ഇടയന്റെ കുടിലില്‍ തങ്ങി.
രാത്രി ഭക്ഷണത്തിനുശേഷം ആട്ടിടയിന്‍ ഒരു ചെറിയ ചാക്ക് എടുത്തുകൊണ്ടുവന്നു. ഒരു കൂമ്പാരം ഓക്കു വിത്തുകള്‍ മേശമേല്‍ ചൊരിഞ്ഞു. പിന്നീട് അതില്‍ നിന്നും നല്ലവയും കെട്ടവയും തിരഞ്ഞ് മാറ്റി. യാത്രക്കാരന്‍ ആ ജോലിയില്‍ അയാളെ സഹായിക്കാന്‍ മുതിര്‍ന്നു. ഇത് എന്റെ ജോലിയാണെന്നു പറഞ്ഞ് അയാള്‍ അത് സ്‌നേഹപൂര്‍വ്വം നിരസിച്ചു. വിത്തുകൂമ്പാരത്തില്‍ നിന്നും ഏറ്റവും മികച്ച നൂറ് വിത്തുകള്‍ തെരഞ്ഞെടുത്ത് വച്ചശേഷം അയാള്‍ ഉറങ്ങാന്‍ പോയി. പിറ്റേന്നു രാവിലെ ആല തുറന്ന് ആടുകളെ പുറത്തു വിട്ട് അയാള്‍ തള്ളവിരലിന്റെ വണ്ണവും ഒന്നരവാര നീളവുമുള്ള ഒരിരുമ്പ് ദണ്ഡുമായി പുറത്തേക്കു പോയി. ആ യാത്രയില്‍ എഴുത്തുകാരന്‍ അയാള്‍ക്കൊപ്പം കൂടുന്നു. നൂറ് വാര അകലെയുള്ള മലമുടിയിലേക്കായിരുന്നു യാത്ര. അവിടെ ഇരുമ്പു ദണ്ഡ് താഴ്ത്തി മണ്ണില്‍ ഓരോ ചെറിയ കുഴിയുണ്ടാക്കി. അതില്‍ ഓരോ ഓക്കുവിത്തിട്ട് മണ്ണിട്ടു മൂടി. ആ ഭൂമി അയാളുടേതായിരുന്നില്ല. ആരുടേതെന്ന് അയാള്‍ക്ക് അറിയുകയുമില്ല. അറിയാന്‍ താല്പര്യവുമുണ്ടായിരുന്നില്ല. ഉച്ചഭക്ഷണത്തിനുമുമ്പ് നൂറ് വിത്തുകളും അയാള്‍ നട്ടു കഴിഞ്ഞിരുന്നു. ഉച്ചക്കു ശേഷവും അയാള്‍ ആ പ്രവര്‍ത്തി തുടര്‍ന്നു. കഴിഞ്ഞ മൂന്ന് കൊല്ലമായി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അയാള്‍ക്ക് ഏതാണ്ട് അമ്പത്തിയഞ്ച് വയസ്സ് പ്രായമുണ്ട്. പേര് എല്‍സിയാഡ് ബോഫിയര്‍.
അടിവാരത്തെ സ്വന്തം കൃഷിയിടത്തിലായിരുന്നു താമസം. ഭാര്യയും ഒരു മകനുമേ ഉണ്ടായിരുന്നുള്ളു. ആദ്യം മകനും പിന്നീട് ഭാര്യയും നഷ്ടപ്പെട്ടു. അതോടെ ഒറ്റക്കായ ബോഫിയര്‍ തന്റെ നായയും ആടുകളുമായി ഏകാന്ത ജീവിതം തുടരുന്നു. കാര്യമായ മറ്റ് ജോലികളൊന്നും ഇല്ലാത്തതിനാല്‍ മരിച്ചുകൊണ്ടിരിക്കുന്ന ഭൂമിയില്‍ പ്രതീക്ഷകളുടെ വിത്തുകള്‍ പാകുകയാണയാള്‍.
സഞ്ചാരിയും ബോഫിയറും പിറ്റേന്ന് പിരിഞ്ഞു. ലോകം ഒന്നാം ലോകമഹായുദ്ധത്തിലൂടെ കടന്നുപോയി. ആഖ്യാതാവിന്റെ അഞ്ച് കൊല്ലം യുദ്ധമുഖത്തായിരുന്നു. അതിനിടയില്‍ അയാള്‍ എല്‍സിയാഡ് ബോഫിയറേയും ഓക്കുമരങ്ങളുടെ വിത്തുകളെയും മറിന്നുപോയിരുന്നു. അല്ലെങ്കില്‍ സ്റ്റാമ്പുശേഖരണം പോലെ ഒരു ഹോബിയുമായി നടക്കുന്ന ഒരാള്‍ എന്നതിലപ്പുറം മരങ്ങള്‍ നട്ട ആ മനുഷ്യനെ അയാള്‍ക്ക് ഓര്‍മ്മിക്കാനായില്ല. യുദ്ധം ഒഴിഞ്ഞ കാലം മറ്റൊരു ദീര്‍ഘയാത്രയില്‍ അതേ ആല്പസ് പര്‍വ്വതത്തിന്റെ ചരിവിലൂടെ എഴുത്തുകാരന്‍ വീണ്ടും വരുന്നു. ഒരുദശകം കടന്നുപോയിരുന്നു. ബോഫിയര്‍ ജീവിച്ചിരുപ്പുണ്ടാവുമെന്ന് അയാള്‍ക്ക് ഒരുറപ്പുമില്ല. എന്നാല്‍ ബോഫിയര്‍ ജീവിച്ചിരുപ്പുണ്ടായിരുന്നു. കൂടുതല്‍ ഉന്‍മേഷവാനായി. പത്തുകൊല്ലം മുമ്പ് അയാള്‍ നട്ട ഓക്കുമരങ്ങള്‍ വളര്‍ന്നിരിക്കുന്നു. ഒരാള്‍ പൊക്കത്തില്‍ വളര്‍ന്നുനില്‍ക്കുന്ന കാടിന്റെ ശൈശവം. ബോഫിയര്‍ തന്റെ ജീവിത രീതിയിലും ചില്ലറ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. തൈ മരങ്ങള്‍ തിന്നുന്നതുകൊണ്ട് അയാള്‍ ആടുകളുടെ എണ്ണം കുറച്ച് നാലാക്കി. പകരം നൂറ് തേനീച്ചക്കൂടുകള്‍ സ്ഥാപിച്ചു. യുദ്ധം തുടങ്ങിയതും ഒടുങ്ങിയതും അയാളെ ബാധിച്ചിരുന്നില്ല. അയാല്‍ മരങ്ങള്‍ നട്ടുകൊണ്ടേയിരുന്നു. മൂന്നിടങ്ങളിലായി ബോഫിയര്‍ നട്ടുവളര്‍ത്തിയ കാടിന് പതിനൊന്ന് കിലോമീറ്റര്‍ നീളവും മൂന്നു കിലോമീറ്ററോളം വീതിയുമുണ്ടായിരുന്നു. ഒരൊറ്റയാളുടെ വിയര്‍പ്പിലും വിശ്വാസത്തിലും വിടര്‍ന്ന് കാട്. കാറ്റ് വിത്തുകളെ ചിതറിച്ചു. വേരുകള്‍ ജലം തേടി ഭൂമിയുടെ ഉദരത്തിലേക്ക് ആïുപോയി. ഉപേക്ഷിക്കപ്പെട്ട ആ ചാവുനിലങ്ങളില്‍ ജലം കിനിഞ്ഞു തുടങ്ങിയിരുന്നു.
ദശകങ്ങള്‍ക്കിപ്പുറം 1933ല്‍ ഒരു ഫോറസ്റ്റ് റേയ്ഞ്ച് ഓഫീസര്‍ ബോഫിയറെ സന്ദര്‍ശിക്കുകയുണ്ടായി. കുടിലിന് പുറത്ത് തീ ഇടരുതെന്നും അത് ഈ സ്വാഭാവിക വനത്തെ അപകടപ്പെടുത്തുമെന്നും അയാള്‍ ബോഫിയര്‍ക്ക് കര്‍ശനമായ ഉപദേശം നല്‍കി. ഒരു കാട് സ്വയം വളര്‍ന്നുണ്ടാകുന്നത് അദ്യമായി കേള്‍ക്കുകയാണെന്നും ആ ഉദ്യോഗസ്ഥന്‍ നിര്‍ദ്ദോഷമായി പറഞ്ഞു. അപ്പോള്‍ പന്ത്രണ്ട് കിലോമീറ്റര്‍ അകലെ ബീച്ച് മരങ്ങള്‍ നടാനുള്ള തയ്യാറെടുപ്പിലായിരുന്നു ബോഫിയര്‍. അന്നയാള്‍ക്ക് എഴുപത്തിയഞ്ച് വയസ്സ് കഴിഞ്ഞിരിക്കും. പിന്നീട് സര്‍ക്കാര്‍ ഈ സ്വാഭാവിക വനം ഏറ്റെടുക്കുകയും കരിയുണ്ടാക്കുന്നത് നിരോധിക്കുകയും ചെയ്തു. ഈ നടപടികള്‍ക്കായി ഉദ്യോഗസ്ഥ സംഘം അവിടെ പരിശോധന നടത്തുമ്പോള്‍ പത്തു കിലോമീറ്റര്‍ അകലെ പുതിയ തരിശുകളില്‍ വിത്തുകള്‍ നടുകയായിരുന്നു ബോഫിയര്‍. 1939ലെ യുദ്ധകാലത്ത് ഈ സംരക്ഷിത വനങ്ങളില്‍ നിന്നും മരങ്ങള്‍ മുറിച്ചു മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. യുദ്ധാവശ്യത്തിന് വിറകു കത്തിക്കുന്ന ജറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ മരം മതിയാകാതെ വന്നതായിരുന്നു കാരണം. യുദ്ധങ്ങള്‍ പക്ഷെ. ബോഫിയറെ ബാധിച്ചില്ല. അധവാ യുദ്ധത്തെ അയാള്‍ അവഗണിച്ചു.
1945ലാണ് എഴുത്തുകാരന്‍ അവസാനമായി ബോഫിയറെ കാണുന്നത്. അന്നയാള്‍ക്ക് എണ്‍പത്തിയേഴ് വയസ്സുണ്ടായിരുന്നു. ദശകങ്ങള്‍ക്കപ്പുറം തീക്കാറ്റ് വീശിയിരുന്ന കുന്നിന്‍ചരുവുകള്‍ സുഗന്ധവാഹിയായ ഇളംകാറ്റില്‍ ആലസ്യമാര്‍ന്നിരുന്നു. ഉപേക്ഷിക്കപ്പെട്ട ഗ്രാമങ്ങള്‍ ജീവന്‍ വച്ചിരുന്നു. മലകളില്‍നിന്ന് വെള്ളം ഒഴുകുന്നതുപോലൊരു ശബ്ദം. അത് കാട്ടിലെ കാറ്റായിരുന്നു. ജീര്‍ണ്ണതയില്‍ നിന്നും ഗ്രാമങ്ങള്‍ മോടിയിലേക്കുണര്‍ന്നിരിക്കുന്നു. മഴയും മണ്ണും പരിപാലിക്കുന്ന കാടിന്റെ പോഷണത്തില്‍ പഴയ ഉറവകള്‍ വീണ്ടും ഒഴുകാന്‍ ആരംഭിച്ചിരിന്നു. അവയിലെ വെള്ളം ചാലുകീറി കൃഷിയിടങ്ങളിലേക്ക് തിരിച്ചുവിട്ടിരുന്നു. ആപ്പിള്‍ തോട്ടങ്ങളില്‍ ഉറവകള്‍ തീര്‍ത്ത കുളങ്ങളില്‍നിന്നും വെള്ളം കര്‍പ്പൂര തുളസികളുടെ പരവതാനികളിലേക്ക് കവിഞ്ഞൊഴുകുന്നുണ്ടായിരുന്നു. തന്റെ വിയര്‍പ്പും സ്വപ്‌നങ്ങളും പ്രതീക്ഷയും പാകിമുളപ്പിച്ച ഒരു മനുഷ്യന്‍, നിരക്ഷരനും വൃദ്ധനുമായ ആ കര്‍ഷകന്‍ തരിശു ഭൂമിയില്‍ നിന്നും അപാരമായ കാടിന്റെ കാരുണ്യത്തെ വിളയിച്ചെടുത്തിരിക്കുന്നു. എല്‍സിയാഡ് ബോഫിയര്‍ 1947ല്‍ ബാണനിലെ ഒരു അനാഥ ശുശ്രൂഷാ കേന്ദ്രത്തില്‍ വെച്ച് ശാന്തമായി മരിച്ചു.
യാത്രകളില്‍ പലരൂപങ്ങളില്‍ അയാള്‍ കടന്നുവരും. മറ്റൊരിടത്തും കിട്ടാത്ത കാടിന്റെ അഗാധമായ അറിവുകള്‍ വെറുതെ പറഞ്ഞു തന്ന് മറഞ്ഞുപോകുകയും ചെയ്യുന്നു. അങ്ങ് കിഴക്കന്‍ മലകളുടെ അങ്ങേത്തലക്കല്‍ ഒരു സന്ധ്യാനേരം. ''മറയൂരിലെത്തുന്നവര്‍ ചന്ദനക്കാട് കണ്ടിരിക്കണം സാര്‍...'' ഓട്ടോറിക്ഷയിലേക്ക് വിളിച്ചുകയറ്റി ചന്ദനക്കാടിനു നടുവില്‍ ഇറക്കുമ്പോള്‍ കതിരേശന്‍ പറഞ്ഞു. കാടിന്റെ ഘനഗംഭീര മൗനത്തിലൂടെ ഞങ്ങള്‍ ഇടവഴികള്‍ പിന്നിട്ട് ഒരുപാട് നടന്നു. ഇരുള്‍ പരന്നുതുടങ്ങിയിരുന്നു.
കാട്ടുപോത്തുകള്‍ മേയാനിറങ്ങുന്ന നേരമായെന്ന് കതിരേശന്‍ ഓര്‍മ്മിപ്പിച്ചു. ''ഇവിടെ നിന്നാല്‍ അടുത്തു കാണാം സാര്‍...'' ഉള്ളൊന്നു കാളി. ഏറെ നേരം കാത്തുനിന്നിട്ടും അവ വന്നില്ല. ചന്ദനമരങ്ങള്‍ക്കിടയിലെ വീതികുറഞ്ഞ പാതയിലൂടെ മടക്കം. വളവുതിരിഞ്ഞ് കയറ്റം കയറുമ്പോള്‍ റോഡിന് വലതുവശത്ത് അടിക്കാടുകളില്‍ ഒരിളക്കം. ചകിതരായ ഒരുപറ്റം കാട്ടുപോത്തുകള്‍ മുന്നിലൂടെ നിരത്തു മുറിച്ചുകടന്നുപോയി. പത്തുവാരമാത്രം അകലെ! ഭയത്താല്‍ ഉറഞ്ഞുപോയ ഞങ്ങളെ നോക്കി കതിരേശന്‍ പഞ്ഞു. ''പോത്തുകള്‍ ആരേയും ഒന്നും ചെയ്യത്തില്ല സാര്‍... പാവങ്ങള്‍...'' കാട്ടുപോത്തുകള്‍ക്കുപോലും ഭയപ്പെടുത്താനാവാത്ത ശാന്തതയിð കതിരേശന്‍ ബോഫിയറായി പുനര്‍ജ്ജനിക്കുന്നു.
ശിഖരം മുറിഞ്ഞുപോയ ഒരു ചന്ദനമരത്തിന്റെ മുറിപ്പാടില്‍ മണത്തുനോക്കി. കാറ്റ് ചന്ദനം മണത്തു. ഒരു ചെറിയ മരം ചൂണ്ടിക്കാട്ടി കതിരേശന്‍ പറഞ്ഞു. ''സാര്‍... ഒരു ചന്ദനമരം ഇത്രയുമാകാന്‍ നൂറു വര്‍ഷമെങ്കിലും വേണം. നൂറും ഇരുന്നൂറും മുന്നൂറും വര്‍ഷം പഴക്കമുള്ള മരങ്ങളാണ് ഈ കാട്ടിലുള്ളത്.'' പിന്നീട് ഒരാത്മഗതം പോലെ കതിരേശന്‍ ഇത്രയുംകൂടി പറഞ്ഞു. ''ഒരു ചന്ദനമരം മുറിച്ചുകൊണ്ടുപോകുമ്പോള്‍ നൂറ് കണക്കിന് വര്‍ഷങ്ങളാണ് സാര്‍ മുറിഞ്ഞുപോകുന്നത്...'' ചരിത്രം ആലേഖനം ചെയ്ത ഉടലാണ് വൃക്ഷങ്ങളുടേത്. വാര്‍ഷികവലയങ്ങളില്‍ സൂക്ഷ്മ ലിപികളില്‍ അത് പ്രപഞ്ചത്തിന്റെ ചരിത്രത്തെ വഹിക്കുന്നു. വരാനിരിക്കുന്ന കാലത്തെ പ്രവചിക്കുന്നു. ഒരു മരം മുറിഞ്ഞുവീഴുമ്പോള്‍ പോയ കാലത്തിന്റെ സ്മൃതികളും വരാനിരിക്കുന്ന കാലത്തെക്കുറിച്ചുള്ള അറിവുകളുമാണ് ഇല്ലാതാകുന്നത്.
ആ മുറിവിന്റെ നീറ്റലാണ് 'മരങ്ങള്‍ നട്ട മനുഷ്യന്‍' പിന്തുടരുന്ന വായനാനുഭവം. 1953ലാണ് ജീന്‍ ഗിയാനോ മരങ്ങള്‍ നട്ട മനുഷ്യന്‍ എഴുതുന്നത്. ഫ്രഞ്ച് ഭാഷയില്‍ പുറത്തിറങ്ങിയ നോവലിന് 1985ല്‍ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് പരിഭാഷയില്‍ നിന്നും 1998ല്‍ ആദ്യ മലയാള വിവര്‍ത്തനം പുറത്തുവന്നു. മരങ്ങള്‍ നട്ട മനുഷ്യന്‍ എന്ന ലഘു നോവലും ജീന്‍ ഗിയാനോ എന്ന എഴുത്തുകാരനേക്കുറിച്ച് നോര്‍മ. എന്‍ ഗുഡ്‌റിച്ച് എഴുതിയ പിന്‍വാക്കും ചേര്‍ത്ത് നാല്‍പത് പുറങ്ങളിലായി പ്രപഞ്ചത്തിന്റെ ഈ പാഠപുസ്തകം മലയാളത്തിലേക്ക് മൊഴിമാറ്റിയത് കെ അരവിന്ദാക്ഷനാണ്. സമാനതകളില്ലാത്തവിധം കുറ്റമറ്റതും ഹൃദ്യവുമാണ് പരിഭാഷ.