Thursday, May 19, 2011

സിനിമയുടെ രാഷ്ട്രീയം രാഷ്ട്രീയ സിനിമ

സിനിമയുടെ രാഷ്ട്രീയം രാഷ്ട്രീയ സിനിമ
ഡോ. വി.സി ഹാരിസ്
ഉടലില്‍ കൊത്തിയ ചരിത്രസ്മരണകള്‍
(ചലച്ചിത്ര പഠനം)
കെ പി ജയകുമാര്‍

പേജ്: 103 വില: 65

മാതൃഭൂമി ബുക്‌സ്, കോഴിക്കോട്

സിനിമയുടെ രാഷ്ട്രീയം, രാഷ്ട്രീയ സിനിമ എന്നിവ സിനിമയുടെ ആവിര്‍ഭാവകാലം തൊട്ടുതന്നെ ചര്‍ച്ച ചെയ്യപ്പെട്ടുവന്നിട്ടുള്ള വിഷയങ്ങളാണ്. നിരവധി സൈദ്ധാന്തികരും ചലച്ചിത്രവിമര്‍ശകരും ഇവയെപ്പറ്റി ഗഹനങ്ങളായ അന്വേഷണങ്ങള്‍ നടത്തിയിട്ടുമുണ്ട്. സെര്‍ജി ഐസന്‍സ്റ്റൈന്‍ തന്നെ ഏറ്റവും നല്ല ഉദാഹരണമാണ്. ചലച്ചിത്രപഠനത്തില്‍ മാത്രമല്ല, ചലച്ചിത്രഭാഷയുടെ രൂപീകരണത്തില്‍പ്പോലും രാഷ്ട്രീയ നിലപാടുകള്‍ എത്രമാത്രം നിര്‍ണ്ണായകമായിരിക്കുന്നു എന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള സൈദ്ധാന്തികവും പ്രായോഗികവുമായ ഒട്ടനവധി അന്വേഷണങ്ങള്‍ നടത്തിയിട്ടുള്ള ആളാണ് ഐസന്‍സ്റ്റൈന്‍. അങ്ങനെ നിരവധി വ്യക്തികള്‍, പ്രസ്ഥാനങ്ങള്‍, രീതിശാസ്ത്രങ്ങള്‍. ഇതൊക്കെയാണെങ്കിലും ഇന്നിപ്പോള്‍ രാഷ്ട്രീയവും സിനിമയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ നമ്മെപ്പോലുള്ളവര്‍ക്ക് അവ്യക്തതകള്‍ മാത്രം ബാക്കി.
സിനിമയും രാഷ്ട്രീയവും, രാഷ്ട്രീയ സിനിമ എന്നിവയെ തല്‍ക്കാലം രണ്ട് വ്യത്യസ്ത സംവര്‍ഗ്ഗങ്ങളായി കാണാം. ഒരര്‍ത്ഥത്തില്‍ എല്ലാ സിനിമയും, മറ്റേത് കലാരൂപങ്ങളേയും പോലെ, രാഷ്ട്രീയമാണ് എന്ന് നമുക്ക് വാദിക്കാം. അതുകൊണ്ടുതന്നെ രാഷ്ട്രീവും സിനിമയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നമുക്ക് യാതൊരു തരത്തിലുമുള്ള അവ്യക്തതയും ആവശ്യമില്ല. എന്നാല്‍ രാഷ്ട്രീയ സിനിമ എന്ന സംവര്‍ഗ്ഗം ഏത് രീതിയിലാണ് നാം തിരിച്ചറിയുകയും നിര്‍വ്വചിക്കുകയും ചെയ്യുക? പ്രത്യക്ഷത്തില്‍ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്ന സിനിമകള്‍ രാഷ്ട്രീയ സിനിമകളാണെന്ന് പൊതുവേ പറയാം. അതാത് രാജ്യങ്ങളിലെ, അതാത് സമയങ്ങളിലെ രാഷ്ട്രീയ സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട് സംസാരിക്കുന്ന സിനിമകള്‍ രാഷ്ട്രീയ സിനിമയാണെന്ന് കാണാന്‍ പ്രയാസമില്ല. എന്നാല്‍ ഗൊദാര്‍ദ് പറഞ്ഞ ഒരുകാര്യം നമുക്കിവിടെ ഓര്‍ക്കാം: ‘what is important is not to make political films, what is important is to make films politically'. എന്നുവെച്ചാല്‍ സിനിമ രാഷ്ട്രീയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നുവോ എന്നതിനെക്കാള്‍ പ്രധാനം സിനിമയുടെ മൊത്തം പ്രക്രീയ (നിര്‍മ്മാണത്തിന്റെയും വിതരണത്തിന്റെയും കാഴ്ചയുടെയും) രാഷ്ട്രീയപരമാണോ എന്നതാണ് പ്രധാന പ്രശ്‌നം. ഈ അര്‍ത്ഥത്തില്‍ നോക്കിയാല്‍ രാഷ്ട്രീയവും സിനിമയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കേരളത്തില്‍ ശ്രദ്ധിക്കപ്പെടേണ്ട ചര്‍ച്ചകളും പഠനങ്ങളും ഉണ്ടായിട്ടില്ല എന്നത് വ്യക്തമാണ്.
വിഗതകുമാരന്‍ (1928) തൊട്ടുള്ള മലയാള സിനിമകള്‍ സവിശേഷാര്‍ത്ഥത്തില്‍ രാഷ്ട്രീയ സിനിമകളാണെന്ന് നമുക്ക് വാദിക്കാം. ആയിരത്തിതൊള്ളായിരത്തി അമ്പതുകളില്‍ ലഭ്യമായ പുതിയ ഉണര്‍വ്വ് മലയാള സിനിമയില്‍ നീലക്കുയില്‍ പോലുള്ള സിനിമകളെ സാധ്യമാക്കി. ജാതിയുടെയും ലിംഗവ്യത്യാസത്തിന്റെയും അടിസ്ഥാനത്തില്‍ രൂപപ്പെട്ടുവന്ന പ്രശ്‌നങ്ങളായിരുന്നു ഇത്തരം സിനിമകളുടെ കാതല്‍. എന്നാല്‍, അതേസമയം, പുരോഗമനപരമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു രാഷ്ട്രീയ അടിസ്ഥാനം അവര്‍ക്ക് ഉണ്ടായിരുന്നുതാനും. ഇത്തരം സിനിമകളെ രാഷ്ട്രീയ സിനിമകളായി പൊതുവേ നാം അംഗീകരിക്കാറില്ല. മറിച്ച് സാമൂഹിക പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്ന സിനിമകളായി മാത്രമേ അവ പൊതുവേ വായിക്കപ്പെടാറുള്ളു. അമ്പതുകളിലും അറുപതുകളിലും പുരോഗമന സാഹിത്യപ്രസ്ഥാനവുമായി ബന്ധപ്പെട്ട നിരവധി എഴുത്തുകാര്‍ ചലച്ചിത്രമേഖലയില്‍ തിരക്കഥാകൃത്തുകളുമായും ഗാനരചയിതാക്കളുമായും സംവിധായകരുമായും പ്രത്യക്ഷപ്പെടുന്നതോടെ മലയാള സിനിമയ്ക്ക് സവിശേഷമായ ഒരു സ്വഭാവം കൈവരുന്നു. ഇത് മലയാള സിനിമയുടെ ‘വളര്‍ച്ച’യെ അടയാളപ്പെടുത്തുന്ന ഒരു ചരിത്രഘട്ടം. ഇത് കഴിയുമ്പോള്‍ എന്ത് സംഭവിക്കുന്നു എന്ന ചോദ്യത്തെപ്പറ്റിയാണ് ഈ പുസ്തകം ആലോചിക്കുന്നത്.
ആയിരത്തിതൊള്ളായിരത്തി എഴുപതുകളില്‍ മലയാള സിനിമയില്‍ സംഭവിക്കുന്ന വ്യതിയാനങ്ങള്‍ ഇവിടെ പ്രസക്തമാണ്. സിനിമയെ ഒരു കലാരൂപമെന്ന നിലയില്‍ കൂടുതല്‍ ഗൗരവമായി വീക്ഷിക്കുന്ന ഒരു കൂട്ടം ചലച്ചിത്രപ്രവര്‍ത്തകര്‍ സജീവമാകുന്ന ഒരു കാലമാണിത്. സ്വഭാവികമായും സിനിമയുടെ രാഷ്ട്രീയവും ഇവിടെ പ്രധാനമായി തീരുന്നു. ഇതേ എഴുപതുകള്‍ തന്നെയാണ് കേരളത്തില്‍ ഇടതുപക്ഷ തീവ്രവാദം, നക്‌സലിസം, എന്നൊക്കെ നാമിപ്പോള്‍ വിവക്ഷിക്കുന്ന രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നതും. ഈയൊരു ചരിത്രഭൂമികയെ മലയാള സിനിമ ഏതൊക്കെ രീതിയിലാണ് അടയാളപ്പെടുത്തുന്നത്? ഈയൊരു ചോദ്യം നമ്മുടെ നാട്ടിലെ രാഷ്ട്രീയ സിനിമയുടെ ചരിത്രവുമായി ബന്ധപ്പെടുത്തികൊണ്ട് ചിന്തിച്ചാല്‍ അങ്ങേയറ്റം പ്രാധാന്യമേറിയതാണെന്ന് പറയേണ്ടതില്ലല്ലോ. ഈയൊരു ദൗത്യമാണ് കെ. പി. ജയകുമാറിന്റെ പുസ്തകം ഏറ്റെടുക്കുന്നത്.
എഴുപതുകളെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ മാറ്റങ്ങളെ കണിശവും സമഗ്രവുമായ രീതിയില്‍ വിശകലനം ചെയ്യുന്ന സാമൂഹിക ശാസ്ത്രപരവും മറ്റുമായ പഠനങ്ങള്‍ നമുക്ക് ഏറെയില്ലല്ലോ. ഇവയുടെ അഭാവത്തില്‍ ഇതുപോലൊരു ചരിത്രാനുഭവത്തെ സിനിമ എങ്ങനെ ആഖ്യാനവത്കരിക്കുന്നു എന്ന ചോദ്യം വേണ്ടരീതിയില്‍ കൈകാര്യം ചെയ്യാന്‍ നമുക്കാവില്ല എന്നുറപ്പാണ്. ഈ അസാധ്യതയുടെ മറവിലാണ് ജയകുമാറിന്റെ പുസ്തകം സാധ്യമാകുന്നത്. സ്വാഭാവികമായും നാം പ്രതീക്ഷിക്കുന്ന മട്ടിലുള്ള കണിശതയും സമഗ്രതയും ഈ പുസ്തകത്തിന് കൈവരണമെന്നില്ല. എങ്കില്‍പ്പോലും ലഭ്യമായ അറിവുകളുടെ അടിസ്ഥാനത്തില്‍ നമ്മുടെ സിനിമ ചരിത്രത്തിലെ ഒരു സവിശേഷഘട്ടത്തെ വിശകലനം ചെയ്യാന്‍ ശ്രമിക്കുന്ന ആദ്യത്തെ കൃതി എന്ന അര്‍ത്ഥത്തില്‍ ഈ പുസ്തകത്തിന് സവിശേഷമായ ഒരു സ്ഥാനമുണ്ട്.
ഈ പുസ്തകത്തിന്റെ പോരായ്മകളും ന്യൂനതകളുമായിരിക്കണം തുടര്‍ പഠനങ്ങള്‍ക്കുള്ള ഭൂമിക ഒരുക്കേണ്ടത്. ഇവിടെ ഒരുപക്ഷേ ഏറ്റവും പ്രസക്തമായ ചോദ്യം മലയാള സിനിമയ്ക്ക് അകത്തുതന്നെ ഒരു സവിശേഷഘട്ടത്തില്‍ ലഭ്യമാകുന്ന ഒരുതരം വിഭചനമാണ്. അതായത് ജനപ്രീയ സിനിമ/കലാസിനിമ എന്ന വ്യവഛേദം. ഇടതുപക്ഷ തീവ്രവാദത്തെ പ്രമേയതലത്തില്‍ കൈകാര്യം ചെയ്യുന്ന നിരവധി ജനപ്രീയ സിനിമകള്‍ ഇവിടെയുണ്ടായിട്ടുണ്ട്: ഇത്തിരിപൂവേ ചുവന്നപൂവേ, പഞ്ചാഗ്നി, ആരണ്യകം തുടങ്ങിയവ. ഇതേ വിഷയത്തെ മറ്റൊരു രീതിയില്‍ കൈകാര്യം ചെയ്യുന്ന സിനിമകളുമുണ്ട്: കബനീ നദി ചുവന്നപ്പോള്‍, അമ്മ അറിയാന്‍, അപരാഹ്നം, പിറവി, മാര്‍ഗ്ഗം തുടങ്ങിയവ. ഒരു ചലച്ചിത്ര വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം ഈ രണ്ടുതരം സിനിമകളെയും ഒരേകൂട്ടം വിശകലനോപാധികള്‍ ഉപയോഗിച്ചുകൊണ്ട് പഠിക്കാനാകുമോ എന്നത് വളരെ പ്രധാനപ്പെട്ട ഒരു പ്രശ്‌നമാണ്. രീതിശാസ്ത്രവുമായി ബന്ധപ്പെട്ട ഈ പ്രശ്‌നത്തെ തല്‍ക്കാലം മാറ്റിനിര്‍ത്തിയാല്‍ ഈ രണ്ടുതരം സിനിമകളും കേരളീയ സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനത്തെപ്പറ്റി തീര്‍ത്തും വ്യത്യസ്തമായ രീതിയില്‍ നമുക്ക് സംസാരിക്കാവുന്നതാണ്. ഇത് കൂടാതെ ചലചിത്രഭാഷയുടെയും ആഖ്യാനരീതികളുടെയും വ്യതിരിക്തതകള്‍ കൂടി കണക്കിലെടുത്താല്‍ ഇതുപോലൊരു പഠനം ഉയര്‍ത്തുന്ന വെല്ലുവിളികളെപ്പറ്റി നമുക്ക് ബോധ്യമാവുന്നതാണ്.
ഒരുകാര്യം വ്യക്തമാണ്. ജനപ്രീയസിനിമ നാം പ്രതീക്ഷിക്കുന്നതുപോലെ തന്നെ ഇടതുപക്ഷ തീവ്രവാദവുമായി ബന്ധപ്പെട്ട അനുഭവങ്ങളെ അവയുടെ ചരിത്ര-രാഷ്ട്രീയ പരിസരങ്ങളില്‍നിന്ന് ചോര്‍ത്തിയെടുത്ത് കേവലം വ്യക്തിപരവും കുടുംബപരവുമായ അവസ്ഥകളിലേക്ക് ന്യൂനികരിക്കുന്നുണ്ട്. ഇത്തിരപൂവേ ചുവന്ന പൂവേ, പഞ്ചാഗ്നി തുടങ്ങിയ സിനിമകളില്‍ ഈയൊരു പ്രവണത ശക്തമായി തന്നെ നമുക്ക് കാണാം. ഇതോടൊപ്പം തികച്ചും ആശയപരവും കാല്പനികവുമായ ഒരു തലംകൂടി കാണാന്‍ പ്രയാസമില്ല. എന്നാല്‍ മറ്റ് ചിത്രങ്ങള്‍ പലപ്പോഴും വൈകാരികനുഭവങ്ങളെ പൂര്‍ണ്ണമായി ചോര്‍ത്തികളഞ്ഞ് കേവലരാഷ്ട്രീയത്തിന്റെ തീര്‍ത്തും വരണ്ട മേഖലകളില്‍ വ്യാപരിക്കുന്നതാണ് നമുക്ക് കാണാന്‍ കഴിയുക. ഈ വ്യത്യസത്തെ സൗന്ദര്യ ശാസ്ത്രപരമായും സാമൂഹിക ശാസ്ത്രപരമായും നാമെങ്ങനെയാണ് വിലയിരുത്തുക? ഈ പുസ്തകം ഇങ്ങനെയൊരു ചോദ്യം പ്രത്യക്ഷത്തില്‍ ഉന്നയിക്കുന്നില്ല. എന്നാല്‍ പുസ്തകം വായിച്ചുതീരുമ്പോള്‍ ഈയൊരു ചോദ്യമാണ് ഏറ്റവും പ്രധാനമെന്ന് ഒരുപക്ഷേ നമുക്ക് തോന്നിയേക്കാം. അങ്ങനെയെങ്കില്‍ ഈ പുസ്തകം അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന സാമൂഹിക പ്രശ്‌നങ്ങള്‍ നമ്മെ സംബന്ധിച്ചിടത്തോളം പുതിയ ചോദ്യങ്ങള്‍ക്കും ചിന്തകള്‍ക്കും വഴിമരുന്നിടുന്ന സംഗതികളായി തീരാം.
നക്‌സലൈറ്റ് ശരീരങ്ങളാല്‍ ഇപ്പോഴും ഭൂതാവേശിതമാകുന്ന കേരളീയ സമൂഹത്തില്‍ എഴുപതുകളെത്തുടര്‍ന്നുണ്ടായ മേല്‍ സൂചിപ്പിച്ച തരത്തിലുള്ള സിനിമകള്‍ എന്തു ദൗത്യമാണ് നിര്‍വഹിക്കുന്നതെന്ന് നാം അന്വേഷിക്കേണ്ടതുണ്ട്. അതേ സമയം ശരീരം ചരിത്രമാകുകയും ചരിത്രം കേവലം ഗൃഹാതുരത്വമാകുകയും ചെയ്യുന്ന വിചിത്ര പ്രക്രീയയ്ക്കിടയില്‍ ചലച്ചിത്രാഖ്യാനങ്ങളുടെ സ്ഥാനമെന്തെന്ന് കൂടി നാം ആലോചിക്കേണ്ടതുണ്ട്. ഇത്തരം ആലോചനകള്‍ക്ക് ഒരു വേദിയായി മാറുമെങ്കില്‍ ഉടലില്‍ കൊത്തിയ ചരിത്രസ്മരണകള്‍ എന്ന ഈ പുസ്തകം അതിന്റെ പരിമിതമായ ദൗത്യം നിറവേറ്റിയെന്ന് പറയാം.

Monday, November 1, 2010

ജീവിതത്തിന്റെ ഉടയലുകള്‍



ഭൂമിയോളം ജീവിതം
കഥകള്‍
അര്‍ഷാദ്‌ ബത്തേരി
പേജ്‌:99 വില: 60 രൂപ
ഡി സി ബുക്‌സ്‌, കോട്ടയം

ബഹുസ്വരമായ സാമൂഹ്യ ജീവിതത്തിന്റെ ശബ്‌ദ സഹസ്രങ്ങളെ പ്രതിനിധീകരിച്ചുകൊണ്ടാണ്‌ സമകാലിക എഴുത്ത്‌ സാധ്യമാകുന്നത്‌. ഭൂമിയുടെ (കാലത്തിന്റെയും) അതിരുകളില്‍ അമര്‍ന്നുപോയ ജീവിതക്കാഴ്‌ചകളെയാണ്‌ അത്‌ പിന്തുടര്‍ന്നത്‌. പ്രാന്തവല്‍ക്കരിക്കപ്പെട്ട എല്ലാ സമസ്യകള്‍ എഴുത്തിനെ ഉഴുതുമറിക്കുന്നു. സാമൂഹ്യ-രാഷ്‌ട്രീയ സാമ്പത്തിക ബലതന്ത്രങ്ങള്‍ക്കുള്ളില്‍ വ്യക്തികള്‍ അനുഭവിക്കുന്ന ദുരന്തങ്ങളും പ്രത്യാഘാതങ്ങളുമാണ്‌ സാഹിത്യകൃതികള്‍ ആവിഷ്‌കരിക്കുന്നത്‌. വര്‍ത്തമാന സമൂഹത്തിന്റെ ദൈനംദിന ജീവിതങ്ങളെയാണ്‌ കഥകള്‍ ഏറെയും പകര്‍ത്തിയത്‌. ജാതി, മത, ലിംഗ ബന്ധങ്ങളില്‍ അധിഷ്‌ടിതമായ നിത്യജീവിതത്തിലെ വ്യവഹാരബന്ധങ്ങളെ അത്‌ നിരന്തരം പുനര്‍നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നു. അര്‍ഷാദ്‌ ബത്തേരിയുടെ `ഭൂമിയോളം ജീവിതം' വര്‍ത്തമാന ജീവിതം നേര്‍രേഖയില്‍ വായിക്കാനാവാത്തവിധം സങ്കീര്‍ണ്ണമായ ജീവിതാവസ്ഥകളുടെ ബഹുലതയാണ്‌ സൃഷ്‌ടിക്കപ്പെടുന്നത്‌.
ആസ്വാദനം എന്ന കേവലതയെ മറികടന്നുകൊണ്ടും ലാവണ്യാന്വേഷണത്തിന്റെ നിരൂപക ഭാവനകളോട്‌ കലഹിച്ചുകൊണ്ടും കഥകള്‍ വായനയെ ബഹുസ്വരവും സംഭവബഹുലവുമാക്കുന്നു. ആ അര്‍ത്ഥത്തില്‍ ദേശത്തിന്റെ സൂക്ഷ്‌മകോശങ്ങളിലേക്ക്‌ ആഞ്ഞിറങ്ങുന്ന നിശിതമായ ചരിത്ര/രാഷ്‌ട്രീയ പാഠമാണ്‌ ഈ കഥകളുടെ അന്തര്‍ധാര. ദേശ-രാഷ്‌ട്രത്തിന്റെ സൂക്ഷ്‌മ കോശമായി വ്യക്തികളെ സങ്കല്‍പ്പിക്കുകയാണെങ്കില്‍; ചരിത്രത്തിന്റെ ബ്രിഹദാഖ്യാനങ്ങളെ പ്രതിരോധത്തിലാക്കിക്കൊണ്ടാണ്‌ വ്യക്തിയുടെ അനുഭവങ്ങള്‍ക്ക്‌ പ്രാധാന്യമുള്ള ഒരു ലോകം കഥകളില്‍ സൃഷ്‌ടിക്കപ്പെടുന്നത്‌. സാമൂഹ്യ സദാചാര വഴക്കങ്ങളെ ആഴത്തില്‍ ഹിംസിക്കുകയാണ്‌ ഗാന്ധി ജംങ്‌ഷനിലെ രാത്രികള്‍, മഴക്കാലത്തെ പൂച്ച ചുഴലി എന്നീ കഥകള്‍. തികച്ചും ഭിന്നമായ രണ്ട്‌ രണ്ടു ജീവിത സന്ദര്‍ഭങ്ങളാണ്‌ കഥയില്‍ ദൃശ്യപ്പെടുന്നത്‌. രണ്ടുതരം ജീവിതാവസ്ഥകളുടെ കാഴ്‌ചകളാണത്‌. ഭയാനകമായ ഒരു രാത്രിയുടെ കഥയാണ്‌ ഗാന്ധി ജങ്‌ഷനിലെ രാത്രികള്‍. നഗര ജീവിതത്തിന്റെ ശീലങ്ങളിലേക്ക്‌ മെല്ലെ വഴുതിത്തുടങ്ങുന്ന വയനാടന്‍ `ഗ്രാമനഗര'മാണ്‌ കഥയുടെ ഭൂമിശാസ്‌ത്രം. തെരുവില്‍ ജീവിക്കുന്ന ശാന്ത അവളെ തെരുവിന്‌ ആവശ്യമില്ലാതായപ്പോള്‍ മകനെ കൂട്ടിക്കൊടുത്ത്‌ ഉപജീവനം കഴിക്കുന്നു. ഭയാനകമായ ഒരു രാത്രിയില്‍ നിരവധി പുരുഷന്‍മാരുടെ കയറ്റിറക്കങ്ങളില്‍ ഞെരിഞ്ഞുനിലവിളിക്കുന്ന കുട്ടി, ഭയാനകമായ ഒരനുഭവമാണ്‌. ലൈംഗികതയുടെ ആനന്ദരഹിതവും ദയാരഹിതവുമായ ഉഭോഗത്തിനുള്ളില്‍ വിശപ്പ്‌, ജീവിതം തുടങ്ങിയ സമസ്യകള്‍ ഉത്തരമില്ലാതെ കിടക്കുന്നു. ആര്‍ക്ക്‌ ആരെ രക്ഷിക്കനാവും എന്നത്‌ അതിലും അപ്പുറം പ്രാധാന്യമുള്ള ചോദ്യമാണ്‌. അല്ലെങ്കില്‍ രക്ഷിക്കുന്നവരുടെതും രക്ഷിക്കപ്പെടുന്നവരുടേതുപമായ ലോകത്തിന്റെ അന്തരം അതിസങ്കീര്‍ണ്ണമായ രാഷ്‌ട്രീയ സ്ഥലമാണ്‌. കുത്തേറ്റ്‌ പിടയുന്ന രവിസങ്കറും പ്രതിരോധത്തിന്‌ കുപ്പിയേന്തി നില്‍ക്കുന്ന ശാന്തയും ഇരുട്ടില്‍ പാറിവീഴുന്ന ``ഞങ്ങളോട്‌ കളിച്ചാല്‍ കൊല്ലുമെടാ'' എന്ന കുട്ടിയുടെ ശബ്‌ദവും സൃഷ്‌ടിക്കുന്നത്‌ ഒരുപാട്‌ ശബ്‌ദങ്ങളുള്ള ഒരു രാത്രിയെ നിര്‍മ്മിക്കുന്നു. അതില്‍ ആരുടെ ശബ്‌ദമാവും തിരിച്ചറിയപ്പെടുക എന്നതു തന്നെയാണ്‌ കഥയുടെ വെളിപാടും ഉല്‍കണ്‌ഠയും.
മഴക്കാലത്തെ പൂച്ച ചുഴലിയും ഒരു നോട്ടത്തിന്റെ, അഥവാ കാഴ്‌ചയുടെ തുടരനുഭവങ്ങളാണ്‌. ``പിന്നീടൊരിക്കലും അച്ഛന്‍ അമ്മയെ വരിഞ്ഞുമുറുക്കുന്നതും ചുംബിക്കുന്നതും ഞാന്‍ കണ്ടിട്ടില്ല.'' എന്ന കാഴ്‌ചയുടെ വ്യഥ. ആനന്ദഭരിതമായ ജീവിതത്തെക്കുറിച്ചുള്ള മധ്യവര്‍ഗ്ഗ ബോധത്തിന്റെ ഉല്‍കണ്‌ഠകൂടിയാണ്‌. അനന്തകാലം തുടര്‍ന്നുപോകുന്ന ദാമ്പത്യമെന്ന സ്ഥാപനത്തില്‍ കേവലം ജോലിക്കാര്‍ മാത്രമായി പരിണമിക്കുന്ന അച്ഛനും അമ്മയും എന്ന ഗണത്തിലേക്കുള്ള മകന്റെ യാത്രയുടെ ആദ്യരാത്രിയിലാണ്‌ കഥ ആരംഭിക്കുന്നത്‌. ഗാന്ധി ജങ്‌ഷനില്‍ നിന്നും വ്യത്യസ്ഥമായി ഇവിടെ രതി ആനന്ദാനുഭവമാണ്‌ പ്രണയമാണ്‌, അതൊരു ജീവിത പ്രശ്‌നമായി വളരുന്നത്‌ ഭൗതിക തലത്തിലല്ല, ഏറെക്കു
റെ ദാര്‍ശനികമായൊരിടത്തിലാണ്‌ ജീവിതം പ്രശനവല്‍ക്കരിക്കപ്പെടുന്നത്‌. `ആര്‍ക്ക്‌ ആരെയാണ്‌ ആദ്യം മടുത്തിട്ടുണ്ടാവുക.' എന്ന ചോദ്യവും `പൂച്ചയെ മുമ്പ്‌ കൊണ്ടുക്കളഞ്ഞതുപോലെ എന്നെയും ഉപേക്ഷിക്കുമോ?' എന്ന നവവധുവിന്റെ ചോദ്യവും ചൂഴ്‌ന്നു നില്‍ക്കുന്നത്‌ വിശപ്പ്‌, അതിജീവനം എന്നീ പ്രശ്‌നങ്ങളില്ലല്ല, മറിച്ച്‌ ജീവിതം എന്ന സങ്കീര്‍ണ്ണതയിലാണ്‌. ആ മഴക്കാലത്ത്‌ ആകെ നനഞ്ഞ്‌ എല്ലാവരും ചാക്കുമായി നില്‍ക്കുമ്പോള്‍ `ആര്‌ ആരെ ചാക്കിനുള്ളിലാക്കും' എന്ന ചോദ്യം ബാക്കിയാകുന്നു.
ലൈംഗികതയും അതില്‍ ആഴത്തില്‍ ഉള്‍ച്ചേര്‍ന്നുകിടക്കുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെ രാഷ്‌ട്രീയവുമാണ്‌ വിധവയുടെ പ്രസവം എന്ന കഥയും ഉന്നയിക്കുന്നത്‌. പ്രണയ കാമങ്ങള്‍ വ്യക്തിപരമായ സ്വാതന്ത്ര്യവും ആഘോഷവുമാണ്‌. സമൂഹത്തിന്റെ നിയന്ത്രണത്തെ തകര്‍ത്ത്‌ വ്യക്തികള്‍ സ്വയം മോചിപ്പിക്കപ്പെടുന്ന സന്ദര്‍ഭമാണത്‌. അതുകൊണ്ടുതന്നെ സമൂഹത്തിന്റെ രൂക്ഷമായ നോട്ടങ്ങളും സദാചാര നിയന്ത്രണങ്ങളും അതിനെ എപ്പോഴും വരുതിയിലാക്കിക്കൊണ്ടിരിക്കും. കാമം ന്ന ജൈവവാനുഭവത്തെ പശുവും എലിസബത്തും ഒരേവിധം ഏറ്റുവാങ്ങുന്നു. എലിസബത്ത്‌ മാത്രം സമൂഹത്തില്‍ മോശപ്പെട്ടവളായിത്തീരുന്നു. ഇവിടെ രണ്ട്‌ സ്‌ത്രീത്വങ്ങള്‍ അവരുടെ ഗര്‍ഭം പരസ്‌പരം വെച്ചുമാറിക്കൊണ്ട്‌ സദാചാര നോട്ടങ്ങളെ ശിഥിലമാക്കുന്നു. ഒരു സര്‍റിയലിസ്റ്റ്‌ രൂപകമായി മാറുന്ന കഥാന്ത്യം നിരാലംബമായ കുട്ടികളുടെ കരച്ചിലില്‍ തടഞ്ഞു നില്‍ക്കുന്നു. അവര്‍ ഏതു സദാചാരത്തിന്റെ ശിക്ഷണത്തിലാണ്‌ പുലരുക എന്ന ആശങ്ക.
മരണവും ജീവിതവും തമ്മിലുള്ള തര്‍ക്കമാണ്‌ ഒറ്റക്കാലുള്ള ഗോപുരം എന്ന കഥ. അപരദേശത്തില്‍ അകപ്പെട്ടുപോകുന്ന വ്യക്തിയുടെ നിലവിളിയും പ്രതിരോധവുമാണ്‌ മൂന്നാം ലോകത്തെ നിലവിളി എന്ന കഥയില്‍ ചര്‍ച്ച ചെയ്യുന്നത്‌. വിദ്യാഭ്യാസം മുതല്‍ ഹോട്ടല്‍ വരെയും ഇറച്ചിക്കച്ചവടം മുതല്‍ ആശുപത്രിവരെയും വ്യാപിക്കുന്ന വ്യാപാര സൃംഘലയില്‍ അകപ്പെട്ടുപോകുന്ന വ്യക്തിയുടെ നിസായതയും ശരീരം ഉല്‍പ്പന്നമായി മാറുന്നതും സ്വന്തം ഉടലിന്റെ കാമനകള്‍ക്കുമേല്‍ നിയന്ത്രണം നഷ്‌ടമാകുന്നതുമാണ്‌ ഏഴാം നിലയിലെ തണുത്തമുറി ആഖ്യാനം ചെയ്യുന്നത്‌. ഭൂമിയോളം പഴക്കമേറിയ ഉന്‍മാദത്തിന്റെ അടരുകളിലേക്കാണ്‌ ഭൂമിയെ വിഴുങ്ങുന്ന നാലുകള്‍ എത്തിച്ചേരുന്നത്‌. ഏറഅറവും പുതിയ കത്രിക, കടലിനുമീതെ ഒരു ക്രിസ്‌തു, ഛായാഗ്രഹണം, കളി, വഴിമാറി നടക്കുക അത്രമാത്രം തുടങ്ങി പന്ത്രണ്ട്‌ കഥകളാണ്‌ ഈ സമാഹാരത്തിലുള്ളത്‌. ഒരു കേന്ദ്രത്തിനു ചുറ്റും കങ്ങിക്കൊണ്ടിരിക്കുന്ന ലോക ക്രമത്തിനുപകരം പലകേന്ദ്രങ്ങളുടെ സാന്നിധ്യം മുഖ്യധാരയിലേക്ക്‌ കടന്നുവരുന്നതിന്റെ ആഖ്യാന സാധ്യതകളാണ്‌ അര്‍ഷാദിന്റെ കഥകള്‍ അന്വേഷിക്കുന്നത്‌. അപകേന്ദ്രിതമായ ലോകത്തെ പ്രകാശിപ്പിക്കുകയും പ്രശ്‌നവല്‍ക്കരിക്കുകയും ചെയ്യുകയാണ്‌ ഈ സമാഹാരത്തിലെ ഓരോ കഥയും.

Thursday, September 30, 2010

അപരദേശത്തിന്റെ എഴുത്ത്‌



പെണ്ണുകൊത്തിയ വാക്കുകള്‍
ലേഖനം
എസ്‌ ശാരദക്കുട്ടി
പേജ്‌:177 വില: 95 രൂപ
ഡി സി ബുക്‌സ്‌, കോട്ടയം

നഗ്നതയെ ലോകം ഭയപ്പെടുന്നു. നഗ്നമായ സത്യങ്ങള്‍ളെ, ഉന്‍മാദത്തോളം നഗ്നമാക്കപ്പെടുന്ന മനുഷ്യപ്രകൃതിയെ, അപായങ്ങളെ ഒളിപ്പിച്ചുവെച്ച ഉടലുകളെ. നഗ്നത സ്വാതന്ത്ര്യവും ആഘോഷവുമാണ്‌. ഈ ആഘോഷങ്ങളില്‍ അന്തര്‍ലീനമായിരിക്കുന്ന സ്വാതന്ത്ര്യത്തിന്റെ പരിധിയും പരിമിതിയുമാണ്‌ ഭയത്തിന്റെ രാഷ്‌ട്രീയത്തെ നിര്‍ണ്ണയിക്കുന്നത്‌. വസ്‌ത്രങ്ങളുടെ കപടതയില്‍നിന്നും ഉരിഞ്ഞിറങ്ങിയ ദിഗംബരത്വത്തിന്റെ എല്ലാത്തരം ദാര്‍ശനിക സംവാദങ്ങളും ഒരേയൊരുടലിന്റെ ഉരുള്‍പൊട്ടലിനെക്കുറിച്ച്‌ മാത്രമാണ്‌ പറഞ്ഞത്‌. പുരുഷ ശരീരത്തിന്റെ ഉന്‍മാദത്തെക്കുറിച്ച്‌, ലീലയെ, ആവിഷ്‌കാരത്തെ, അണപൊട്ടലിനെ, ആത്മനിര്‍വൃതിയെക്കുറിച്ച്‌, ഉടലോടെ മറയുന്ന പരമമോക്ഷത്തെക്കുറിച്ച്‌. പേര്‍ത്തുംപേര്‍ത്തും പറഞ്ഞതിനും അറിഞ്ഞതിനും ആനന്ദിച്ചതിനുമപ്പുറം പെണ്ണുടലിന്റെ മഹാസമുദ്രത്തെക്കുറിച്ച്‌ അതിന്റെ ഭൂകമ്പദേശങ്ങളെക്കുറിച്ച്‌ ലോകം അജ്‌ഞരായിരുന്നു. ഭയന്നിരുന്നു. പെണ്ണുടലിനെ ഉറക്കത്തില്‍ ഉപേക്ഷിച്ചുപോയ സിദ്ധാര്‍ത്ഥനെപ്പോലെ, ധര്‍മ്മ സംഘത്തില്‍ ദീക്ഷതേടിവന്ന പെണ്‍ ശരീരത്തെ ഭയന്ന ബുദ്ധനെപ്പോലെ, ഭാര്യയുടെ `ഭാരം' ആത്മ-സാമൂഹ്യ സാക്ഷാത്‌ക്കാരത്തിന്‌ വിഘാതമാകുമെന്ന്‌ ഭയന്നുപോകുന്ന നാരായണ ഗുരുവിനെപ്പോലെ, ശരീരത്തിന്റെ അഭിനിവേശങ്ങളെയും ആകാംക്ഷകളെയും സമര്‍പ്പണങ്ങളെയും തിരസ്‌കരിക്കുന്ന ആശാന്റെ കാവ്യഭയങ്ങള്‍പോലെ പെണ്ണുടല്‍. പുരുഷകാമനകളുടെ ആത്മീയ-ഭൗതിക മണ്ഡലങ്ങളില്‍ അവന്റെ ഭയത്താല്‍ മറയ്‌ക്കപ്പെട്ട അപരദേശത്തിന്റെ എഴുത്താണ്‌ എസ്‌ ശാരദക്കുട്ടിയുടെ പെണ്ണുകൊത്തിയ വാക്കുകള്‍.
ആത്മീയതയുടെയും ധ്യാനമഹോത്സവങ്ങളുടെയും പറമ്പുകളിലേക്ക്‌ ആട്ടിത്തെളിക്കപ്പെടുന്ന സ്‌ത്രീ ശരീരങ്ങളെക്കുറിച്ച്‌ സൂക്ഷ്‌മമായി പിന്തുടരുമ്പോള്‍ `മനസ്സിനെയും വിചാരങ്ങളെയും കാമനകളെയും വ്യക്തിയുടെ ആഗ്രഹത്തിന്‌ വിരുദ്ധമായി അടക്കിനിര്‍ത്താനുള്ള സംസ്‌ക്കാരത്തിന്റെ ശാഠ്യങ്ങളില്‍നിന്നാണ്‌ എല്ലാത്തരം ഉന്‍മാദങ്ങളും ഉണ്ടാകുന്നത്‌.' എന്ന തിരിച്ചറിവിലേക്കെത്തിച്ചേരുന്നു. ഇന്ന്‌ കേരളത്തിലെ സ്‌ത്രീകളില്‍ പൊതുവായി കണ്ടുവരുന്ന ഭക്ത്യുന്‍മാദത്തിന്റെ കടയ്‌ക്കല്‍ വെട്ടുകയാണ്‌ ശരീരം: മണമുള്ള ദൈവം എന്ന ലേഖനം. ആളെണ്ണത്തിന്റെ സ്ഥൂല പരിഗണനയ്‌ക്കപ്പുറം സൂക്ഷ്‌മതലങ്ങളില്‍ കുടുംബത്തിനുള്ളിലും കലാലയങ്ങളിലും തൊഴിലിടങ്ങളിലും പെണ്‍പ്രതിനിധാനം നേരിടുന്ന പ്രശ്‌നപരിസരങ്ങളെ പിന്തുടരുകയാണ്‌ `പെണ്ണുകൊത്തിയ വാക്കുകള്‍'. നാല്‌ ഭാഗങ്ങളിലായി പത്തൊന്‍പത്‌ ലേഖനങ്ങളാണ്‌ ഈ സമാഹാരത്തിലുള്ളത്‌.
നര്‍മ്മത്തിന്റെ നിഷ്‌കളങ്കതയെ നിര്‍ദ്ധാരണം ചെയ്യുന്ന ലേഖനമാണ്‌ ചിരിയുടെ തീണ്ടല്‍. ചിരിക്കുപാത്രമാകുന്ന ശരീരവും ചിരിക്കുന്ന ശരീരവും ഉടല്‍ ഭാഷണങ്ങളുടെ രണ്ട്‌ വിരുദ്ധ പ്രതിനിധാനങ്ങളാണ്‌. വിദൂഷകത്വം സാമൂഹ്യ വിമര്‍ശനത്തിന്റെ തലത്തില്‍ മാത്രമല്ല എല്ലായ്‌പ്പോഴും പ്രവര്‍ത്തിക്കുന്നത്‌. ചിലപ്പോഴത്‌ അങ്ങേയറ്റം അരാഷ്‌ട്രീയവുമാകുന്നുണ്ട്‌. ഫലിതത്തിന്റെ പുരുഷകേന്ദ്രിതമായ ചിരിലോകത്തെ അപ്രസക്തമാക്കുന്ന ഒരു പ്രതിലോകത്തെക്കുറിച്ചാണ്‌ ഈ ലേഖനം സംസാരിക്കുന്നത്‌. `സ്വകാര്യമായ നിമിഷങ്ങളില്‍ ഒരു സ്‌ത്രീയോട്‌ നിങ്ങള്‍ക്ക്‌ സംസാരിക്കാന്‍ കഴിഞ്ഞാല്‍അവള്‍ നിങ്ങളുടെ ചെവിയില്‍ ലോകത്തെ ഏറ്റവും നല്ല ഫലിതം പറഞ്ഞേക്കാം.' നമ്മുടെ ഫലിതബോധത്തിന്റെ നടപ്പുശീലത്തെ മാത്രമല്ല, അതിന്റെ ഭാവുകത്വ പരിമിതികളെയും അജ്ഞതയെയും അഗാതമാംവിധം നിരസിക്കുന്നതാണ്‌ പെണ്‍ ചിരിയുടെ രാഷ്‌ട്രീയം.
നാം ജീവിക്കുന്ന കാലത്തെ രാഷ്‌ട്രീയമായി വായിക്കുകയാണ്‌ ശാരദക്കുട്ടിയുടടെ രചന. പുരുഷകേന്ദ്രിതമായ രാഷ്‌ട്രീയ- സാമൂഹിക -അധികാര ഘടനയക്കുള്ളില്‍, അതിന്റെ സദാചാര വഴക്കങ്ങളെയും രുചിഭേദങ്ങളെയും കടപുഴക്കിക്കൊണ്ടാണ്‌ വിഷയങ്ങള്‍ ഉന്നയിക്കപ്പെടുന്നത്‌. സമൂഹം ആരുടെ ഭര്‍ത്താമാണ്‌? എന്ന ചോദ്യത്തെ ചൂഴ്‌ന്നുനില്‍ക്കുന്ന നീതിബോധം സമൂഹത്തിന്റെ നിയമ സദാചാര സ്ഥാപനങ്ങളുടമായി ഇടയുന്നു. കോടതി ആരുടെ ഭര്‍ത്താവാണ്‌? ന്യായാധിപന്‍മാര്‍ ആരുടെ സാദാചാര സംരക്ഷകരാണ്‌? ഭരണകൂടം? ആത്യന്തികമായി സമൂഹം? തുടങ്ങിയ നിരവധി ഉപചോദ്യങ്ങളിലൂടെ നടപ്പുസാമൂഹ്യഘടനയ്‌ക്കുള്ളില്‍ അരക്ഷിതമാകുന്ന പെണ്ണുടല്‍ ഉന്നയിക്കപ്പെടുകയാണ്‌. എഴുത്തിന്റെയും കലയുടെയും സമൂഹത്തിന്റെ തന്നെയും മുന്‍ഗണനാക്രമങ്ങളില്‍നിന്നും അപ്രത്യക്ഷമാകുന്ന ജീവിത ശകലങ്ങള്‍ ഏകമുഖമായ ചരിത്ര/കാലങ്ങളെ ശിഥിലമാക്കിക്കൊണ്ട്‌ അര്‍ത്ഥപൂര്‍ണ്ണമായ നിര്‍വചനങ്ങള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കുമായി സ്വയം വെളിപ്പെടുന്നു. മുഖ്യധാരാ എഴുത്തും ചരിത്രവും സാമൂഹ്യ വിമര്‍ശനവും നിരവധി ആഖ്യാനങ്ങളും തിരസ്‌കാരങ്ങളിലൂടെയും തമസ്‌കരണങ്ങളിലൂടെയും തള്ളിക്കളഞ്ഞ പെണ്‍ശരീരത്തിന്റെ തീവ്രമായ രാഷ്‌ട്രീയ പ്രവേശനമാണ്‌ `പെണ്ണുകൊത്തിയ വാക്കുകള്‍.' സാമൂഹ്യോപരിതലത്തില്‍ നിന്നും തിരോഭവിക്കുന്ന വിസ്‌മൃതികളിലേറെയും സ്‌ത്രീ, കീഴാള അനുഭങ്ങളുടേതായിരുന്നുവെന്ന ചിന്തയാണ്‌ സ്‌ത്രീ, കീഴാള ലിംഗ നീതിയെക്കുറിച്ചുള്ള ആലോചനകളെ നിര്‍ണ്ണയിക്കുന്നത്‌. ചില ഉടലുകള്‍, സ്‌മരണകള്‍, അസാധാരണ ജീവിത സന്ദര്‍ഭങ്ങള്‍, നേട്ടങ്ങള്‍, നഷ്‌ടപ്പെടലുകള്‍ എല്ലാം ഒരു പ്രതിവായനയിലൂടെ സമൂഹകേന്ദ്രത്തിലേക്ക്‌/സംവാദമണ്ഡലത്തിലേക്ക്‌ പുനരാനയിക്കപ്പെടുന്നു. എഴുത്തിന്റെ മുഖ്യധാരയോടിണങ്ങിയും ഇടഞ്ഞും സ്വയം ആവിഷ്‌കരിക്കുന്നതിനും വ്യാഖ്യനപ്പെടുന്നതിനുമായി സമൂഹ്യജീവിതത്തില്‍ മറഞ്ഞുകിടക്കുന്ന അനുഭവങ്ങളെയാണ്‌ ഈ എഴുത്ത്‌ പിന്‍പറ്റുന്നത്‌. ജനപ്രിയ സാഹിത്യ/കലാ/രാഷ്‌ട്രീയ സംവാദങ്ങളില്‍ ആധികാരികതനേടുന്ന സാമാന്യബോധവും പൊതുധാരണകളും രൂപപ്പെടുത്തുകയും ക്രമപ്പെടുത്തുകയും ചെയ്യുന്ന ആഖ്യാനങ്ങളില്‍ അമര്‍ന്നുപോകുന്ന സ്‌ത്രീയുടെ കര്‍തൃത്വത്തെ ഹിംസാത്മകമായി പുനരാനയിക്കുന്നു ഈ പുസ്‌തകം.

Thursday, September 9, 2010

കത്തുകള്‍ പരസ്യപ്പെടുത്തുന്ന ജീവിതം

അന്തര്‍ജനത്തിന്‌ സ്‌നേഹപൂര്‍വ്വം ബഷീര്‍,
പരസ്‌പരമെഴുതിയ കത്തുകള്

എഡി: തനൂജ എസ്‌ ഭട്ടതിരി
പേജ്‌: 51 വില: 35
ഡി സി ബുക്‌സ്‌, കോട്ടയം
കത്തുകള്‍ സംസാരിക്കുന്നത്‌ വ്യക്തികളുടെ സ്വകാര്യ ലോകത്തെക്കുറിച്ചാണ്‌. സ്വകാര്യമായ ഇടങ്ങലില്‍ ഇരുന്നുകൊണ്ട്‌ അവര്‍ കണ്ട ലോകത്തെക്കുറിച്ചാണ്‌. അനുഭവങ്ങള്‍ക്ക്‌ അതുകൊണ്ടുതന്നെ ഒരു അടക്കം പറച്ചിലിന്റെ മൂര്‍ച്ചയും സത്യസന്ധതയും ഉണ്ടാവും. അനുഭവങ്ങളുടെ ഏറ്റവും സുതാര്യമായ ആവിഷ്‌കാരമാണ്‌ കത്തുകള്‍.
ഒരേകാലഘട്ടത്തില്‍ ജീവിച്ചിരുന്ന രണ്ടുവ്യക്തികള്‍ ജീവിതത്തെക്കുറിച്ചെഴുതുന്നു. വരുംകാലങ്ങളുടെ ചരിത്ര പഠിതാക്കള്‍ക്ക്‌ ഇതൊരു പാഠവസ്‌തുവായിരിക്കുമെന്ന്‌ കത്തുകള്‍ക്കോ അതെഴുതുന്നവര്‍ക്കോ പലപ്പോഴും അറിയുകയില്ല. അല്ലെങ്കില്‍ ജീവിതത്തെക്കുറിച്ചുള്ള സ്വകാര്യമായ പങ്കുവയ്‌ക്കലുകള്‍ക്കപ്പുറം അതൊരാവിഷ്‌കാരമായിരുന്നുവെന്ന്‌ ജീവിച്ചുപോയ കാലഘട്ടത്തിന്റെ ആഖ്യാനമായിരുന്നുവെന്ന്‌ അവര്‍ വിചാരിക്കുന്നില്ല. പ്രത്യേകിച്ച്‌ എഴുത്തുകാരായ രണ്ടുവ്യക്തികള്‍ പരസ്‌പരം എഴുതുമ്പോള്‍ ആ കത്തുകള്‍, `എഴുത്തി'നുപുറത്തുള്ള ഒരുതരം ആഖ്യാനമാണ്‌. ഈ അടക്കം പറച്ചിലുകളില്‍ അമര്‍ന്നു മുഴങ്ങുന്ന രാഷ്‌ട്രീയ കാലത്തിലൂടെയാണ്‌ സാമൂഹ്യ സന്ദര്‍ഭത്തിലൂടെയാണ്‌ പില്‍ക്കാല വായനകള്‍ കടന്നുപോകുന്നത്‌.
രണ്ടുവ്യക്തികള്‍ പരസ്‌പരമെഴുതിയ കത്തുകള്‍ പുനര്‍വായിക്കുമ്പോള്‍ ഒരു കാലഘട്ടത്തിന്റെ സാമൂഹ്യ-രാഷ്‌ട്രീയ ചരിത്രം അവിടെ സന്നിഹിതമാകുന്നു. കത്തുകള്‍ വായിക്കുക എന്നതിനര്‍ത്ഥം കാലത്തെ വായിക്കുക എന്നായിത്തീരുന്നു. തങ്ങള്‍ ജീവിച്ച സമകാലിക സാമൂഹ്യാവസ്ഥയെക്കുറിച്ചുള്ള ചിന്തകള്‍, ആശങ്കകള്‍, ആവലാതികള്‍, വ്യക്തിയും സമൂഹവും പരസ്‌പരം സംഘര്‍ഷപ്പെടുന്ന രാഷ്‌ട്രീയ സന്ദര്‍ഭങ്ങള്‍ ഇവയെല്ലാം കത്തുകളില്‍ അടങ്ങിയിരിക്കുന്നു. `അന്തര്‍ജനത്തിന്‌ സ്‌നേഹപൂര്‍വ്വം ബഷീര്‍, പരസ്‌പരമെഴുതിയ കത്തുകള്‍' എന്ന പുസ്‌തകം ഈ പ്രകരണത്തിലാണ്‌ പ്രസക്തമാകുന്നത്‌. വൈക്കം മുഹമ്മദ്‌ ബഷീര്‍ ലളിതാംബികാ അന്തര്‍ജ്ജനത്തിന്‌ അയച്ച ഏതാനും കത്തുകളും ചില മറുപടികളുമാണ്‌ തനൂജ എസ്‌ ഭട്ടതിരി എഡിറ്റു ചെയ്‌തിരിക്കുന്ന ഗ്രന്ഥത്തിന്റെ ഉള്ളടക്കം.
1940കളാണ്‌ ഈ കത്തുകളുടെ രാഷ്‌ട്രീയ കാലം. സ്വാതന്ത്ര്യത്തിന്‌ മുമ്പ്‌. രാഷ്‌ട്രീയ തടവുകാരനായി വൈക്കെം മഹമ്മദ്‌ ബഷീര്‍ ജയിലില്‍ കഴിയുന്ന കാലം. പുറത്ത്‌ സാമുദായിക സദാചാരത്തിന്റെ തടവില്‍നിന്നും സ്‌ത്രീ സമൂഹത്തെ പുറംലോകത്തെത്തിക്കാന്‍ യത്‌നിച്ച ലളിതാംബികാ അന്തര്‍ജ്ജനം അക്ഷരങ്ങളുമായി പടയ്‌ക്കിറങ്ങിയ കാലം. `ഒരു സ്‌ത്രീയായി ജനിച്ചതില്‍ ഒരുപാട്‌ അഭിമാനം തോന്നിയ നിമിഷങ്ങളായിരുന്നു ആ എഴുത്തുകള്‍ എനിക്കാദ്യം സമ്മാനിച്ചത്‌. മുത്തശ്ശിയുടെ മനസ്സ്‌ ഒരു നീല ശംഖുപുഷ്‌പംപോലെ എന്നില്‍ തുറന്നുവന്നു. 1940കളിലും ഒരു മുസല്‍മാനും ഒരു അന്തര്‍ജ്ജനവും തമ്മില്‍ നല്ലൊരു സൗഹൃദം സാധ്യമായിരുന്നു എന്നൊരറിവ്‌ എന്നില്‍ ആഹ്‌ളാദം വിടര്‍ത്തി.' എന്ന്‌ എഡിറ്റര്‍ ആമുഖത്തില്‍ എഴുതുന്നു. നാല്‌പതുകള്‍ സവിശേഷമായ രാഷ്‌ട്രീയ മാറ്റത്തിന്റെ കാലമായിരുന്നു. ദേശീയ സ്വാതന്ത്ര്യ സമരം ഉഴുതുമറിച്ച മുഖ്യധാരാ രാഷ്‌ട്രീയം, ശ്രീനാരായണപ്രസ്ഥാനത്തിന്റെ ശക്തമായ മുന്നേറ്റത്തില്‍ കടപുഴകിനില്‍ക്കുന്ന ജാതിമേല്‍ക്കോയ്‌മ, ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ അടിസ്ഥാന ജനജീവിതത്തെ സമര ബഹുലമാക്കിയ കാലം, ജന്‍മിത്തവും നാടുവാഴി ഭൂപ്രഭുത്വവും തകരുന്ന ആധുനികതയിലേക്കും മുതലാളിത്തത്തിലേക്കും ചാഞ്ഞുനില്‍ക്കുന്ന സാമൂഹ്യ സാമ്പത്തിക സാഹചര്യം, അടുക്കളയില്‍നിന്ന്‌ അരങ്ങത്തേയ്‌ക്കും വിധവയുടെ വിവാഹത്തിലേക്കും നമ്പൂതിരി സമുദായം വിപ്ലവകരമായി കുടഞ്ഞുണര്‍ന്ന കാലം, എഴുത്തില്‍ പുരോഗമനമെന്നും നവോത്ഥാനകാലമെന്നും വിവക്ഷിക്കുന്ന കാലം; ഈ കാലം സമ്മാനിച്ച്‌/ പാകപ്പെടുത്തിയ സാഹിത്യ പ്രതിഭകളായിരുന്നു ബഷീറും ലളിതാംബികാ അന്തര്‍ജ്ജനവും. അതുകൊണ്ടുതന്നെ അവര്‍ക്കു സൗഹൃദം സാധ്യമായിരുന്നു. സൗഹൃദം ഒരു കലാപമായിരുന്നു. സൗഹൃദം അങ്ങേയറ്റം രാഷ്‌ട്രീയപരമായിരുന്നു. അത്തരമൊരു രാഷ്‌ട്രീയ കാലത്തിന്റെ തുടര്‍ച്ചയാണ്‌ നമുക്ക്‌ നഷ്‌ടപ്പെട്ടത്‌. സാമൂഹ്യ നവോത്ഥാനങ്ങള്‍ ജാതി നവീകരണത്തിലേക്കും ജാതിദൃഢീകരണത്തിലേക്കും കൂപ്പുകുത്തുകയും വര്‍ത്തമാന മുഖ്യധാരാ രാഷ്‌ട്രീയം ജാതിയുടെ അവശിഷ്‌ടങ്ങളാല്‍ നിര്‍ണ്ണയിക്കപ്പെടുകയും നവോത്ഥാനത്തിന്റെ ചാലക ശക്തികളായിരുന്ന കീഴാള ജീവിതം കൂടുതല്‍ കീഴടങ്ങലുകളിലേക്ക്‌ എത്തപ്പെടുകയും ലളിതാംബികാ അന്തര്‍ജ്ജനം പൊരുതിത്തോല്‍പ്പിച്ച സവര്‍ണ്ണതയുടെ വിഷം അതേ സമുദായത്തില്‍ പതഞ്ഞുപൊന്തുകയും ബഷീര്‍ ഒരു മുസ്ലിം മാത്രമാവുകയും ചെയ്യുന്ന വര്‍ത്തമാന കാലത്ത്‌ ഈ എഴുത്തുകല്‍ കൂടുതല്‍ ശക്തിയോടെ ചിലത്‌ പറയുന്നുണ്ട്‌. അതുകൊണ്ടു തന്നെ നാല്‍പതുകളേക്കാള്‍ കണിശതയോടെ ഈ കത്തുകള്‍ ഇക്കാലത്ത്‌ വായിക്കപ്പെടുന്നു.
വ്യക്തി എന്ന സ്വകാര്യത്തെ സമൂഹം എന്ന തുറസ്സിലേക്ക്‌ കടത്തിവിടുകയാണ്‌ ഈ കത്തുകള്‍. ജാതി സമുദായങ്ങളുടെ അടഞ്ഞ ഘടനയ്‌ക്ക്‌ ബദലായി വ്യക്തി ജീവിതത്തിന്റെ, സൗഹൃദത്തിന്റെ തുറന്ന ഘടന സങ്കല്‍പ്പിക്കുകയായിരുന്നു ബഷീറും അന്തര്‍ജ്ജനവും.

Thursday, September 2, 2010

മനുഷ്യത്വത്തിലേക്കുള്ള ദൂരം

ഡോക്‌ടര്‍ ദൈവമല്ല
അനുഭവം
ഖദീജാ മുംതാസ്‌
പേജ്‌: 100 വില: 60 രൂപ
ഡി സി ബുക്‌സ്‌, കോട്ടയം
ആരോഗ്യം എന്നാല്‍ എന്താണ്‌? നല്ല ഭക്ഷണം, വസ്‌ത്രം, പാര്‍പ്പിടം, സുചിത്വമുള്ള അന്തരീക്ഷം... എന്നിങ്ങനെയാണ്‌ ചെറിയ ക്ലാസില്‍ പഠിച്ചത്‌. മുതിര്‍ന്നപ്പോള്‍ ഈ നിര്‍വചനം നല്ല ആശുപത്രി, മികച്ച ഡോക്‌ടര്‍മാര്‍, വിലക്കൂടിയ മരുന്നുകള്‍, പേരറിയാത്ത ടെസ്റ്റുകള്‍ എന്നതിലേക്ക്‌ വഴിമാറി. ഓരോതരം രോഗങ്ങളുടെ ഭയാനകമായ വാര്‍ത്തകളിലൂടെയും അവ നമ്മുടെ ശരീരത്തിന്റെ പടിവാതിലിലും മുട്ടിവിളിച്ചേക്കുമെന്ന ചകിതമായ ദിനരാത്രങ്ങളിലൂടെയുമാണ്‌ ഓരോ ഋതുവും വന്നുപോകുന്നത്‌. കേരളത്തിലിന്ന്‌ ഏറ്റവും ലാഭകരമായ വ്യവസായം ആശുപത്രി വ്യവസായമാണ്‌. സ്വദേശി വിദേശി രോഗികള്‍ക്കായി നടപ്പിലാക്കപ്പെടുന്ന `ഹെല്‍ത്ത്‌ ടൂറിസം' ആരോഗ്യമേഖലയുടെ വാണിജ്യ വ്യവസായ സാധ്യതകളെയാണ്‌ വെളിപ്പെടുത്തുന്നത്‌. എല്ലാവരും രോഗികളായ/രോഗത്തെ ഭയപ്പെടുന്ന ഒരു സാമൂഹ്യാവസ്ഥ സൃഷ്‌ടിക്കുന്നിലൂടെ മാത്രമെ ആശുപത്രി വ്യവസായം നഷ്‌ടമില്ലാതെ നിലനിര്‍ത്താന്‍ സാധിക്കുകയുള്ളു. ആഗോര്യ സേവനവും ആരോഗ്യവിദ്യാഭ്യാസ മേഖലയും അപകടകരമാംവിധം വാണിജ്യവല്‍ക്കരിക്കപ്പെട്ട വര്‍ത്തമാന കേരള സാമൂഹ്യാന്തരീക്ഷത്തില്‍ മറ്റൊരുപാട്‌ ചോദ്യങ്ങള്‍പക്കൊപ്പം ഉന്നയിക്കപ്പെടുന്നഒരാശങ്കണ്ട്‌; ഇവിടെ ആരാണ്‌ ഡോക്‌ടര്‍? ദൈവമോ ആരാച്ചാരോ?
കേരളപൊതുസമൂഹം ഒരുമിച്ച്‌ പങ്കിടുന്ന ഈ ആശങ്കയുടെ ഇടയിലാണ്‌ ഖദീജാ മുംതാസിന്റെ ഡോക്‌ടര്‍ ദൈവമല്ല' എന്ന അനുഭവക്കുറിപ്പുകള്‍ വായിക്കുന്നത്‌. രോഗീ ഡോക്‌ടര്‍ ബന്ധത്തിന്റെ ജൈവികതയെ തൊട്ടുനില്‍ക്കുന്ന മനുഷ്യപ്പറ്റിന്റെ അഗാധസ്‌പര്‍ശമാണ്‌ ഇതിലെ ഓരോ കുറിപ്പും. ഒരു പക്ഷെ, വരുംകാലം അത്ഭുതത്തോടെ വായിക്കാവുന്ന കൃതി. കാരണം വൈദ്യശാസ്‌ത്രത്തെ മനുഷ്യകുലത്തിന്റെ ദൈന്യതമാറ്റാനുള്ള ഉപകരണമായി കണ്ട്‌ ആതുരസേവനം നടത്തുന്ന സാമഹ്യപ്രതിബദ്ധതയുള്ള ഭിഷഗ്വര സമൂഹത്തിന്റെ അവസാനിക്കുന്ന കണ്ണികളിലാണ്‌ കദീജാ മുംതാസിന്റെ തലമുറയും പെട്ടുപോവുക. രോഗി `പേഷ്യന്റ്‌' എന്നതില്‍ നിന്നും `ക്ലൈന്റ്‌' ആയി മാറുന്ന കാലത്തിലൂടെയാണ്‌ ആരോഗ്യമേഖല കടന്നുപോകുന്നത്‌. സര്‍ക്കാര്‍ പൊതുമേഖലാ ആരോഗ്യ കേന്ദ്രങ്ങള്‍ പൊതുജനാരോഗ്യമേഖലയില്‍ വഹിച്ചിരുന്ന പങ്ക്‌ ചരിത്രത്തിലേക്ക്‌ പിന്‍വാങ്ങുകയാണ്‌. ആ ചരിത്രസ്‌മരണകളുടെ അലമാരകളിലാണ്‌ ഡോക്‌ടര്‍ രോഗീ ബന്ധത്തിന്റെ അസാധാരണ അനുഭവസാക്ഷ്യമായ ഖദീജാ മുംതാസിന്റെ ഡോക്‌ടര്‍ ദൈവമല്ല എന്ന ഗ്രന്ഥം നമ്മെ പിന്തുടരുന്നത്‌. രോഗികള്‍ അധഃകതരും ഡോക്‌ടര്‍മാര്‍ വരേണ്യരുമായിത്തീര്‍ന്ന വര്‍ത്തമാന കാലത്തില്‍ നിന്നും ഈ അനുഭവക്കുറിപ്പുകളിലേക്ക്‌ ഒരുപാട്‌ ദൂരമുണ്ട്‌. മനുഷ്യത്വത്തിന്റെ കാതരമായ ദൂരം.
കേരളത്തിന്റെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്‌ നേതൃത്വം വഹിച്ചിരുന്നത്‌ സര്‍ക്കാര്‍ തന്നെയായരുന്നു. നമ്മുടെ സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകളില്‍നിന്നും പഠിച്ചിറങ്ങിയ ഡോക്‌ടര്‍മാരുടെ സേവനങ്ങള്‍കൂടി ഉള്‍ക്കൊള്ളുന്നതാണ്‌ നമ്മുടെ ആരോഗ്യ മേഖലയിലെ നേട്ടങ്ങള്‍. ആ പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ്‌ ഖദീജാ മുംതാസ്‌ പങ്കുവയ്‌ക്കുന്ന അനുഭവങ്ങളില്‍ തുടിച്ചുനില്‍ക്കുന്നത്‌. വ്യത്യസ്‌ത മത വര്‍ഗ്ഗ വംശങ്ങളില്‍നിന്നും രോഗം എന്ന ഒറ്റബിന്ദുവില്‍ സംഗമിക്കുന്ന മനുഷ്യാവസ്ഥയുടെ വൈവിധ്യവും ദൈന്യതയും ആര്‍ദ്രമായ ഭാഷയില്‍ പങ്കുവയ്‌ക്കുകയാണ്‌ ഈ കൃതി. ചെറിയ ചെറിയ കുറിപ്പുകളിലൂടെ ഹൃദയത്തില്‍ തൊടുന്ന ഓരോ അനുഭവങ്ങളും നമ്മെ കൂടുതല്‍ മനുഷ്യത്വമുള്ളവരാക്കിത്തീര്‍ക്കുന്നു. ദൈവമായിരിക്കലല്ല, മറിച്ച്‌ ഹൃദയാലുവായ മനുഷ്യരായിരിക്കുകയാണ്‌ ഏറെ ശ്രമകരമെന്ന്‌ നിരന്തരം ഓര്‍മ്മപ്പെടുത്തുന്നുണ്ട്‌ ഈ അനുഭവക്കുറിപ്പുകള്‍.
ഓര്‍മ്മകള്‍ പലപ്പോഴും വ്യക്തിപരമാണ്‌. സ്വകാര്യമായ നൊമ്പരങ്ങളും സന്തോഷങ്ങളും അത്‌ പകര്‍ത്തിവയ്‌ക്കുന്നു. എന്നാല്‍ ഒരു ഡോക്‌ടറുടെ ഓര്‍മ്മകള്‍ ഒരിക്കലും വ്യക്തിപരമാവുന്നില്ല, അതിലേറെ ആത്‌ സാമൂഹ്യപരമാണ്‌. `സാമ്പത്തികമായും ശാരീരിക അവശതകളാലും നിരാലംബരും നിസ്സഹായരുമായ ഒരുകൂട്ടം രോഗികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും പച്ചയായ ജീവിതകഥകളാണ്‌ അവരുടെ സ്വന്തം വാക്കുകളില്‍ ഇവിടെ പ്രകാശിതമാകുന്നത്‌. രോഗം ഏതെങ്കിലും ശാരീരികാവയവത്തെ ബാധിക്കുന്ന മെഡിക്കല്‍ പ്രശ്‌നം മാത്രമല്ല, വ്യക്തിബന്ധങ്ങളിലും കുടുംബ ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും സംഘര്‍ഷങ്ങള്‍ സൃഷ്‌ടിക്കുന്ന ധാര്‍മ്മികപ്രശ്‌നം കൂടിയാണെന്ന്‌ തിരിച്ചറിഞ്ഞ സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു ഡോക്‌ടറുടെ ആത്മസംഘര്‍ഷങ്ങള്‍ തുടിച്ചുനില്‍ക്കുന്ന ചെറുകുറിപ്പുകളാണ്‌ പുസ്‌തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്‌.' എന്ന്‌ ഒരു ഡോക്‌ടര്‍ കൂടിയായ ബി ഇക്‌ബാല്‍ അവതാരികയില്‍ രേഖപ്പെടുത്തുന്നുണ്ട്‌.
സ്വാശ്രയ മെഡിക്കല്‍ കോളെജുകള്‍ വരുന്നതിന്‌ മുമ്പുതന്നെ പ്രത്യേകിച്ച്‌ എന്‍ട്രന്‍സ്‌ പരീക്ഷ എന്നൊരു സമ്പ്രദായം വന്നതോടുകൂടി മക്കളെ ഡോക്‌ടര്‍മാരാക്കുന്നതിന്‌ കേരളത്തിലെ സമ്പന്ന വിഭാഗങ്ങള്‍ക്ക്‌ താല്‌പര്യം വരുകയും ചെയ്‌തതോടുകൂടി മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ ഒരു വരേണ്യവല്‍ക്കരണം സംഭവിച്ചു തുടങ്ങുന്നു. നഗരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള വന്‍കിട എന്‍ട്രന്‍സ്‌ കോച്ചിംഗ്‌ സെന്ററുകള്‍ വരുകയും ആവിടെ പഠിച്ചിറങ്ങിയ ആളുകള്‍ പ്രവേശനം നേടി മെഡിക്കല്‍ കോളെജുകളില്‍ എത്തുകയും ചെയ്‌തു. ആ മാറ്റങ്ങള്‍ വന്നതോടുതന്നെ സാമൂഹ്യ പ്രതിബദ്ധതയില്‍ കുറവും മൂല്യങ്ങളുടെ തകര്‍ച്ചയുമൊക്കെ ആരംഭിച്ചു കഴിഞ്ഞു. സ്വാശ്രയ മെഡിക്കല്‍ കോളെജുകല്‍ വന്നതോടെ സാമൂഹ്യ നീതി മാത്രമല്ല അപകടപ്പെടുന്നത്‌. എം ബി ബി എസ്‌ കുട്ടികളെ സാധാരണ ഒരു ജനറല്‍ ആശുപത്രിയിലാണ്‌ പരിശീലിപ്പിക്കേണ്ടത്‌. അത്തരമൊരു ജനറല്‍ ആശുപത്രി സംവിധാനമോ അവിടെയെത്തുന്ന രോഗികളോ സ്വാശ്രയ മെഡിക്കല്‍ കോളെജുകളില്‍ പോകുന്നില്ല. രോഗികള്‍ ഇല്ലാതെയാണ്‌ അവിടെ പഠനം നടക്കുന്നത്‌. മനുഷ്യശരീരത്തില്‍ സ്‌പര്‍ശിക്കാനും വേണ്ടവിധത്തില്‍ രോഗനിര്‍ണ്ണയം നടത്താനും പരിശീലനം കിട്ടാത്ത ഒരുവിഭാഗമാളുകള്‍ ഡോക്‌ടര്‍മാരായി പുറത്തുവരാന്‍ പോവുകയാണ്‌. ഓര്‍മ്മകളുടെ പ്രദേശം തരിശായിപ്പോയ ഒരു ഭിഷഗ്വരസമൂഹത്തിനുമുന്നിലാണ്‌ ഒരു പക്ഷെ, `ഡോക്‌ടര്‍ ദൈവമല്ല' എന്ന ഈ ഗ്രന്ഥം ഒരു വിശുദ്ധഗ്രന്ഥമായിത്തീരുന്നത്‌.

Friday, July 30, 2010

പറയുന്ന നേരത്ത്‌


കാണുന്ന നേരത്ത്‌
(ഓര്‍മ്മ)

സുഭാഷ്‌ചന്ദ്രന്‍

വില: 70 രൂപ

മാതൃഭൂമി ബുക്‌സ്‌, കോഴിക്കോട്‌

ഓര്‍മ്മക്കുറിപ്പുകള്‍ ചരിത്രമല്ല; ചരിത്രനിരപേക്ഷവുമല്ല. ചരിത്രമെഴുത്തിന്റെ വികാരരഹിതമായ വസ്‌തുസ്ഥിതി വിവരങ്ങളെ വികാരഭരിതമാക്കുകയാണ്‌ ഓര്‍മ്മക്കുറിപ്പുകള്‍. അത്‌ വ്യക്തിയെക്കുറിച്ച്‌ അയാള്‍ പുലര്‍ന്നുപോരുന്ന കാലഘട്ടത്തെക്കുറിച്ച്‌ രേഖപ്പെടുത്തുകയാണ്‌. `ഞാന്‍' കക്ഷിയായും സാക്ഷിയായും ഉണ്ടായിരുന്ന ഒരു കാലഘട്ടം ഓര്‍ത്തെടുക്കുകയാണ്‌.
ഭൂതകാലത്തെക്കുറിച്ച്‌ വസ്‌തുതാപരമായ വിശകലനത്തിനാണ്‌ ചരിത്രം ശ്രമിക്കുന്നതെങ്കില്‍ ഓര്‍മ്മകള്‍, അവയുടെ പിശകുകളോടെ ചരിത്രത്തിനുനേരെ ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. ചരിത്രത്തെ പ്രശ്‌നഭരിതമാക്കുന്ന നിരവധി ചോദ്യങ്ങളിലൂടെയാണ്‌ സ്‌മരണകള്‍ കടന്നുപോകുന്നത്‌. ഓര്‍മ്മകള്‍ ചിലപ്പോഴെങ്കിലും വ്യവസ്ഥാപിത ചരിത്രത്തിന്‌ പകരം നില്‍ക്കുന്നു. ചരിത്ര രചനയ്‌ക്ക്‌ വഴങ്ങാത്ത ഓര്‍മ്മകളുടെ അടരുകളിലേയ്‌ക്കാണ്‌ ഓര്‍മ്മക്കുറിപ്പുകള്‍ പ്രവേശിക്കുന്നത്‌. കഴിഞ്ഞുപോയ സംഭവങ്ങളുടെയോ, ചരിത്ര ഘട്ടത്തിന്റെയോ, വ്യക്തിയുടെയോ ത്യാഗനിര്‍ഭരവും പീഡിതവുമായ ഓര്‍മ്മകളെ അത്‌ സാമൂഹിക ഉപരിതലത്തിലേക്ക്‌ കൂട്ടിക്കൊണ്ടുവരുന്നു. ഭൂതകാലത്തെ ചരിത്രപരമായി ആവിഷ്‌കരിക്കുകയല്ല മറിച്ച്‌ ഓര്‍മ്മയുടെ ഒരു മുഹുര്‍ത്തത്തില്‍ മിന്നിത്തെളിയുന്ന ഒരനുഭവത്തെ പിടിച്ചെടുക്കുകയാണ്‌. വ്യക്തിയുടെ സ്‌മരണകള്‍ അതുകൊണ്ടുതന്നെ അത്രമേല്‍ രാഷ്‌ട്രീയ ഭരിതമാകുന്നു. പഴമയെ വര്‍ത്തമാനപ്പെടുത്തുന്നതിലൂടെയാണ്‌ ഓര്‍മ്മകള്‍ എല്ലാകാലത്തേക്കുമായി അതിന്റെ രാഷ്‌ട്രീയ നിര്‍വഹണം സാധ്യമാക്കുന്നത്‌.
ഈ നിര്‍വഹണ ഘട്ടത്തിലൂടെ എല്ലാ ഓര്‍മ്മകള്‍ക്കും സഞ്ചരിക്കാനാകുന്നുണ്ടോ? ഉത്തരം എന്തു തന്നെയായാലും ഈ ചോദ്യത്തെ മുന്‍ നിര്‍ത്തിയാണ്‌ കഥാകാരനായ സുഭാഷ്‌ ചന്ദ്രന്റെ `കാണുന്ന നേരത്ത്‌' എന്ന ഓര്‍മ്മക്കുറിപ്പുകള്‍ വായിക്കുന്നത്‌. കേവലമായ അര്‍ത്ഥത്തില്‍ ഭൂതകാല വഴികളെ വര്‍ത്തമാനപ്പെടുത്തുന്നു എന്ന ധര്‍മ്മം ഈ രചനയും നിര്‍വ്വഹിക്കുന്നുണ്ട്‌. അതിലപ്പുറം? ഒന്നുമില്ല. ഓര്‍മ്മകളുടെ ആഴത്തേക്കാള്‍ അതുന്നയിച്ചേക്കാവുന്ന പ്രശ്‌നഭരിതമായ സാമൂഹ്യ സ്‌മരണകളേക്കാള്‍; പ്രശസ്‌തിയുടെ നടുവില്‍ നില്‍ക്കുന്ന എല്ലാവരുടേയുംപോലെ സുഭാഷ്‌ചന്ദ്രന്റെ കുറപ്പുകളെയും ഭരിക്കുന്നത്‌ വിപണിയാണ്‌. വിപണി ഒരുമോശം സ്ഥലം എന്ന അര്‍ത്ഥത്തിലല്ല, ഇവിടെ പ്രയോഗിക്കുന്നത്‌. മികച്ചത്‌ തെരഞ്ഞെടുക്കാന്‍ വായനക്കാര്‍ക്ക്‌ (ഉപഭോക്താക്കള്‍ക്ക്‌) അവസരം നല്‍കുന്ന സ്ഥലം എന്നുതന്നെയാണ്‌ പരിഗണന. പക്ഷെ, പായ്‌ക്കറ്റുകള്‍ ചിലപ്പോള്‍ നമ്മളെ ചതിക്കും. പ്രശസ്‌തിയുടെ മികച്ച കവറിനുള്ളില്‍ അടക്കം ചെയ്‌ത ഓര്‍മ്മകള്‍ക്ക്‌ പാകമാകാത്ത മാങ്ങ കാര്‍ബൈഡ്‌ വെച്ച്‌ പഴുപ്പിക്കുമ്പോഴുണ്ടാകുന്ന അരുചിയായിരുന്നു. ഞെക്കിപ്പഴുപ്പിച്ച ഓര്‍മ്മകള്‍ക്ക്‌ ചരിത്രത്തോട്‌ പറയാനുള്ളത്‌ എന്താവാം? ആവോ?!
`രാവണന്‍' എന്ന കുറിപ്പ്‌ നിര്‍ദ്ദോഷമായ ഒരോര്‍മ്മപ്പെടലാണ്‌. എങ്കിലും ഏതുപ്രായത്തിലായാലും രാവണവേഷം കെട്ടി ഉറഞ്ഞാടുന്ന ആണും അപഹരിക്കപ്പെടുന്ന സീതയും ആണ്‍പെണ്‍ ജീവിതാന്തരങ്ങളെ പ്രതിനിധീകരിക്കുന്നുണ്ട്‌. രാവണനിലെ ആണിന്‌ പിന്നീടുള്ള നിരവധി വേഷപ്പകര്‍ച്ചകളിലൂടെ വിപുലമായി കിട്ടുന്ന അരങ്ങ്‌ സീതയ്‌ക്ക്‌ നഷ്‌ടപ്പെടുന്നുണ്ട്‌. കടുങ്ങല്ലൂരിലെ അതേ നിരത്തില്‍ തന്നെയാണ്‌ രാവണന്‍ സീതയെ പിന്നീടും കണ്ടുമുട്ടുന്നത്‌ എന്നതിന്റെ യാദൃഛികത അദൃശ്യമായൊരു ലക്ഷ്‌മണ രേഖയുടെ സാന്നിധ്യം കൂടിയാണ്‌ എന്നൊക്കെ നിരൂപണത്തിനായി മെനക്കെട്ട്‌ വായിച്ചെടുക്കാം.
കോഴിക്കോടിന്റെ ഓര്‍മ്മകളിലൂടെയാണ്‌ ഒരു ദേശത്തില്‍ എത്തിയ കഥ നീങ്ങുന്നത്‌. ഒരുപക്ഷെ, ഏതു ദേശത്തില്‍ കുടിയേറിയവര്‍ക്കും ആ ദേശത്തെക്കുറിച്ച്‌ ഓര്‍മ്മിക്കാനാവുക ഇങ്ങനെ തന്നെയാവും. അഭയം തന്ന മണ്ണ്‌, മറ്റെന്തിനേക്കാളും പ്രിയമേറിയതാകുന്നു. മണ്ണ്‌ ഇല്ലാതാവുകയും മണ്ണില്‍ നിന്ന്‌ ആട്ടിയോടിക്കപ്പെടുകയും ചെയ്യുന്ന മനുഷ്യരുടെ നിസ്സഹായത ചൂഴുന്ന ഭൂമിയിലാണ്‌ നാം സ്വന്തമെന്ന ഇടത്തെക്കുറിച്ച്‌ സ്‌മൃതിപ്പെടുന്നത്‌ എന്ന സാമൂഹ്യവൈരുദ്ധ്യത്തെക്കൂടി ഉള്‍പ്പെടുത്തുമ്പോഴാണ്‌ ഓര്‍മ്മകള്‍ മണ്ണിലും അതോടൊപ്പെം ചരിത്രത്തിലും തൊടുന്നത്‌. ഒരു മധ്യവര്‍ഗ്ഗക്കാരന്റെ ഗൃഹാതുരത്വത്തിനപ്പുറം പോകാനാവാതെ വരുമ്പോള്‍ സ്‌മരണകള്‍ വായനക്കാര്‍ക്ക്‌ ഭാരമാകും എന്നുമാത്രം.
നിങ്ങള്‍ക്ക്‌ ഒരേസമയം ഭര്‍ത്താവും കാമുകനുമായി തുടരുക സാധ്യമല്ലെന്ന്‌ ഓഷോ പറയുന്നുണ്ട്‌. ദാമ്പത്യം ജീവിതത്തിന്റെ മറ്റൊരു ഘട്ടമാണ്‌. ഒരുപക്ഷെ, പ്രണയത്തെക്കുറിച്ച്‌ വികാരവായ്‌പോടെ ഓര്‍മ്മിച്ചെടുക്കുകന്ന ഘട്ടം. കുടുബത്തിന്റെ ഭദ്രതയ്‌ക്കായി, ശിഷ്‌ട ജീവിതത്തിന്റെ സിംഫണി തെറ്റാതിരിക്കാന്‍ ഗൃഹാതുരമായൊരു കാലത്തെ മനസ്സില്‍ പേറിനടക്കുകയാണ്‌ ഓരോ ആണും പെണ്ണും. ഓര്‍മ്മകള്‍ ഇല്ലാതായാല്‍ ഓര്‍മ്മകള്‍ നമ്മെ പ്രലോഭിപ്പിക്കാതായാല്‍ തെറ്റിവീണേക്കാവുന്ന ജീവിത്തെക്കുറിച്ച്‌, ദാമ്പത്യത്തെക്കുറിച്ച്‌ പറയാതെ പറയേണ്ടിവരുന്നു. അങ്ങനെയൊരു പറച്ചിലാണ്‌ വീട്ടിലേക്കുള്ള വഴി എന്ന കുറിപ്പ്‌.
ഓര്‍മ്മകള്‍, പ്രതികരണങ്ങള്‍ എന്നിങ്ങനെ രണ്ടു ഭാഗങ്ങളായി വിഭജിച്ചിരിക്കുന്ന ഓര്‍മ്മക്കുറിപ്പുകളില്‍ ഉടനീളം `ഞാന്‍' കക്ഷിയായും സാക്ഷിയായും കടന്നുവരുന്നുണ്ട്‌. മരുഭൂമിയിലെ ഉറവ, നാള്‍തോറും വളരാതെ, രണ്ടാമത്തെ അച്ഛന്‍, മണലാരണ്യത്തിലെ അതിഥി, കാലത്തിന്റെ ബലിക്കല്ലില്‍, ദുഃഖഭരിതമായ ഒരു സംഘഗാനം, സൗന്ദര്യ ലഹരി, അവനും ഞാനും എന്നിങ്ങനെ ഓര്‍മ്മകള്‍ പലകാലത്തെ, പലദേശത്തെ പുനരാനയിക്കുന്നു. ഒരാളുടെ സ്‌മരണകളിലൂടെ മറ്റനവധിപേര്‍ കടന്നുപോകുന്ന യാത്രയാണ്‌ വായന. പലജീവികള്‍ ഒരേ കടലില്‍, അത്‌ മോശമല്ലേ, മോശേ?, നക്ഷത്രങ്ങള്‍ തിളയ്‌ക്കുന്ന ശബ്‌ദം, ജഹനാര; ക്ഷണഭംഗുര, എഴുത്തുകാരുടെ എഴുത്തുകാരന്‍, പുണ്യപാപങ്ങളുടെ പുസ്‌തകം, പടയ്‌ക്കു മുമ്പേ എന്നിങ്ങനെ പ്രതികരണങ്ങളിലൂടെ വ്യക്തി സ്‌മരണകള്‍ സമകാലികമാകുന്നു

Saturday, February 20, 2010

വാക്കിന്റെ ജൈവനീതി


സ്‌ത്രീ പരിസ്ഥിതി ആത്മീയത
ഡോ. മിനി പ്രസാദ്‌
വില: 60 രൂപ പേജ്‌: 104
സി എസ്‌ എസ്‌ ബുക്‌സ്‌



ചരിത്രപരമായ
ദൗത്യ നിര്‍വഹണമാണ്‌ പെണ്ണെഴുത്ത്‌. നോട്ടത്തിന്റെ രാഷ്‌ട്രീയത്തെ പ്രശ്‌നവല്‍ക്കരിച്ചുകൊണ്ടാണ്‌ സ്‌ത്രൈണത അര്‍ത്ഥദേശങ്ങളെ പിടിച്ചെടുക്കുകയും പുനരെഴുതുകയും ചെയ്യുന്നത്‌. നോട്ടം എന്നത്‌ പരമ്പരാഗത കാഴ്‌ചയുടെ രീതീ ശാസ്‌ത്രമാണ്‌. കണ്ണിന്റെ ശുദ്ധ(purity) ബോധത്തെ (വാദത്തെയും) കാഴ്‌ചയുടെ (കാഴ്‌ചപ്പാടിന്റെയും) വ്യക്തതയിലേക്ക്‌ (clarity) പ്രവേശിപ്പിക്കുന്നതിലൂടെയാണ്‌ വ്യവസ്ഥാപിത നിര്‍മ്മിതികളെ പെണ്‍ കാഴ്‌ചകള്‍ പ്രതിരോധിക്കുന്നത്‌. കാണുന്ന/വായിക്കുന്ന/എഴുതുന്ന ആളിന്റെ (ആണിന്റെ) സാംസ്‌കാരിക അധികാരവും പെണ്‍വായനയുടെ/പെണ്ണെഴുത്തിന്റെ പ്രതിസംസ്‌കാരവും സംഘര്‍ഷപ്പെടുന്നത്‌ ഇവിടെയാണ്‌. ഡോ മിനി പ്രസാദിന്റെ സ്‌ത്രീ പരിസ്ഥിതി ആത്മീയത എന്ന പുസ്‌തകം ഈ സംഘര്‍ഷ നിലങ്ങളിലേക്ക്‌ ബഹുമുഖമായി പ്രവേശിക്കുന്നു.
സ്‌ത്രീ സ്വത്വാവിഷ്‌കാരങ്ങള്‍ എന്ന ഒന്നാം ഭാഗം മലയാള സാഹിത്യചരിത്രത്തെ സ്‌ത്രീപക്ഷ കാഴ്‌ച്ചപ്പാടില്‍ പുനര്‍വായിക്കാനുള്ള ശ്രമമാണ്‌. പരമ്പരാഗത സാഹിത്യ സങ്കല്‍പങ്ങളില്‍ വേരൂന്നിനില്‍ക്കുന്ന സ്‌ത്രീ രൂപങ്ങളെ ഉടച്ചെടുക്കുകയാണിവിടെ. സംസ്‌കൃത കേന്ദ്രിതമായ സാഹിത്യ ചരിത്രത്തിന്റെ സദാചാര-വരേണ്യ മൂല്യങ്ങളോട്‌ കലഹിക്കുകയാണ്‌ സ്‌ത്രീ സ്വത്വാവിഷ്‌കാരങ്ങള്‍ ആധുനികതയ്‌ക്കുശേഷം എന്ന ലേഖനം. ആധുനികതയുടെ മഹത്വത്തെ നിരസിക്കുകയും മഹത്വപ്പെടലിനുപിന്നില്‍ മറഞ്ഞിരിക്കുന്ന പുരുഷാധികാരത്തിന്റെ സാംസ്‌കാരിക ധാരണകളെ ഇഴപിരിച്ചെടുക്കുകയും ചെയ്യുമ്പോള്‍ ഖസാക്കിലെ രവിയുടെ സഞ്ചാരവഴികള്‍ കാമം മാത്രം നിറഞ്ഞുനില്‍ക്കുന്ന ഒരുമനസ്സിന്റെ നഗ്നത വെളിപ്പെടുത്തുന്നു. `പ്രായമോ രൂപമോ പ്രശ്‌നമാവാതെ ഏതു സ്‌ത്രീയേയും ഭോഗത്തിന്റെ കണ്ണിലൂടെമാത്രം' കാണുന്ന രവി, ആരുടെ അസ്‌തിത്വ പ്രതിസന്ധിയെയാണ്‌ പ്രതിനിധാനം ചെയ്‌തത്‌ എന്ന ചോദ്യം പ്രസക്തമാകുന്നു. ആസ്‌ട്രോ ഫിസിക്‌സും ഉപനിഷത്തും അറിവധികാരത്തിന്റെ ആഖ്യാനതന്ത്രമായി വായിക്കുകകൂടി ചെയ്യുമ്പോള്‍ ആധുനികതയുടെ എഴുന്നള്ളിപ്പുകള്‍ക്ക്‌ ഇളക്കം തട്ടുന്നു. വി കെ എന്നിന്റെയും , മുകുന്ദന്റെയുമെല്ലാം കഥാലോകം വരഞ്ഞിട്ട പെണ്‍ലോകങ്ങള്‍ എത്രമാത്രം സ്‌ത്രീ വിരുദ്ധമായിരുന്നുവെന്ന്‌ ഡോ മിനി പ്രസാദിന്റെ പഠനം വെളിപ്പെടുത്തുന്നു. സക്കറിയയുടെ ഉദാസീനമായ ആക്ഷേപഹാസ്യാഖ്യാനങ്ങള്‍ പെണ്ണകങ്ങളുടെ സ്വത്വബോധത്തെ എത്രമാത്രം നിരാകരിക്കുന്നുവെന്ന്‌ അത്‌ അന്വേഷിക്കുന്നു.
ആണിന്റെയും പെണ്ണിന്റെയും അനുഭവ ലോകങ്ങള്‍ നെടുകെ പിളര്‍ക്കപ്പെട്ട രണ്ട്‌ ജൈവ ദേശങ്ങളാണെന്ന കണ്ടത്തലാണ്‌ ഈ പഠനം മുന്നോട്ടുവയ്‌ക്കുന്നത്‌. ആധുനികാനന്തര കാലം ആണെഴുത്തിന്‌ സമാന്തരമായി എഴുതപ്പെട്ട പെണ്‍ രചനകളെ വായിക്കുന്നതിലൂടെ ഈ ജൈവ ഘടനയുടെ പിളര്‍പ്പും അതിന്റെ രാഷ്‌ട്രീയ പ്രത്യയശാസ്‌ത്ര മാനങ്ങളും അന്വേഷിക്കുന്നുണ്ട്‌ ഗ്രന്ഥകാരി. രാജലക്ഷ്‌മിയുടെ മുതല്‍ സാറാ ജോസഫിന്റെവരെയുള്ള കഥാലോകങ്ങളെ വിശകലനം ചെയ്യുന്നതിലൂടെ സ്‌ത്രീവാദ രാഷ്‌ട്രീയത്തിന്റെ പാരായണ സാധ്യത കണ്ടെത്തുന്നു. ഭാഷയിലും ആഖ്യാനത്തിലും ആണ്‍കോയ്‌മയെ കീഴ്‌മേല്‍ മറിച്ച സാറാ ജോസഫിന്റെ രചനകളുടെ സവിശേഷതകള്‍ ആരായുകയാണ്‌ `പെണ്‍മക്കളുടെ ദയിര്യങ്ങളും നെവിളികളും' എന്ന ലേഖനം. മുഖ്യധാരാസാഹിത്യം എന്നും രചിക്കപ്പെട്ട മാനകഭാഷയ്‌ക്കു ബദലയായി കോക്കാഞ്ചിറയുടെ ഭാഷ കൊണ്ടുവരുന്ന കഥാകാരി യഥാര്‍ത്ഥത്തില്‍ ദേശീയതയുടെ ഏകശിലാത്മകതയെ നിരാകരിക്കുകയാണ്‌. ദേശ-രാഷ്‌ട്ര സങ്കല്‍പ്പത്തിന്റെ ഭൂപടത്തെ ആക്രമിക്കുന്ന പ്രദേശികത ആനി എന്ന പെണ്‍കുട്ടിയുടെ ജീവിതാഖ്യാനമാണ്‌. ഒരുപാട്‌ പെണ്‍മകളുടെ നിലവിളിയുടെ കഥയാണതെന്ന്‌ വായിക്കപ്പെടുന്നതിലൂടെ ആനിയുടെ ജീവിതം ചരിത്രപ്പെടുന്നു. ചരിത്രം എന്ന ബൃഹദാഖ്യാനത്തെ പെണ്‍കുട്ടിയുടെ അനുഭവം പ്രശ്‌നവല്‍ക്കരിക്കുന്നു. അഥവാ ചരിത്രത്തെ സ്‌ത്രീയുടെ കാഴ്‌ചയിലൂടെ തിരുത്തിവായിക്കുന്നു. മലയാള കവിതയുടെ പെണ്‍മുഖം, മലയാള കഥയുടെ പെണ്‍മുഖം എന്നീ പഠനങ്ങള്‍ മലയാള കാവ്യ കഥാ ചരിത്രത്തെ പ്രതിവായനക്കെടുക്കുകയാണ്‌. ആകാശം നഷ്‌ടപ്പെടുന്നവര്‍ പെണ്ണെഴുത്തിന്റെ
അനുഭവ ലോകത്തെ സൂക്ഷ്‌മമായി വിശകലനം ചെയ്യുകയാണ്‌. `സ്‌തീ അവളുടെ സ്വന്തം സ്വപ്‌നങ്ങളും മോഹങ്ങളും സമൂഹത്തിന്റെ അവഹേളനം ഭയന്ന്‌ ഒളിപ്പിച്ചുവെച്ചു. ഇത്തരം ഒളിപ്പിച്ച ലോകവും സ്വകാര്യനൊമ്പരങ്ങളുമായിരുന്നു എവുത്തുകാരികള്‍ വിഷയമാക്കിയത്‌.' എന്ന്‌ നിരീക്ഷണമാണ്‌ പഠനം മുന്നോട്ടുവയ്‌ക്കുന്നത്‌. `പുനരേകീകരണത്തിന്റെ ദര്‍ശനവും സാഹിത്യവും' എന്ന ലേഖനം സ്‌ത്രീവാദ ചരിത്രത്തെ സാമാന്യമായി വിലയിരുത്തുന്നു. `പ്രപഞ്ചത്തിലും ചരിത്രത്തിലും തമസ്‌കരിക്കപ്പെടുന്ന ഒരു സമൂഹത്തിന്റെ സാന്നിധ്യം അറിയിക്കാനുള്ള ശ്രമമായിരുന്നു ഫെമിനിസത്തിന്റെ ഉദയത്തിന്‌ കാരണമായ'തെന്ന്‌ സ്‌ത്രീവാദ പഠനത്തിന്റെ പ്രാധാന്യം സൂചിപ്പിക്കുന്നുണ്ട്‌ എഴുത്തുകാരി.
`വ്യര്‍ത്ഥാന്വേഷണങ്ങളുടെ ദുരന്തങ്ങള്‍' വിശകലനവിധേയമാക്കുന്നത്‌ മാധവിക്കുട്ടിയുടെ കഥാലോകമാണ്‌. `വൈവിധ്യമാര്‍ന്ന കഥാലോകമാണ്‌ മാധവിക്കുട്ടിയുടേത്‌. പ്രമേയത്തിലെ വ്യത്യസ്‌തത ഒഴിവാക്കിയാല്‍ വിതുമ്പി നില്‍ക്കുന്ന ഒരു വിഷാദം അവരുടെ കഥകളുടെ നിറഞ്ഞ സാന്നിധ്യമായി അനുഭവപ്പെടുന്നു. ഈ വിഷാദത്തിനാസ്‌പദം പലപ്പോഴും സ്‌നേഹരാഹിത്യമാണ്‌.' എന്നു നിരീക്ഷിക്കുന്നതിനൊപ്പം `അമിത ലൈംഗികാഭിനിവേശമാണ്‌ മാധവിക്കുട്ടിയുടെ കഥാപാത്രങ്ങള്‍ പ്രകടിപ്പിക്കുന്നതെന്ന' പൊതുധാരണയെ നിരാകരിക്കുകയും ചെയ്യുന്നു. ശരീരം, മനസ്സ്‌, ആത്മാവ്‌ എന്നിങ്ങ നെയുള്ള പിളര്‍പ്പുകളെ നിഷേധിക്കുന്ന ജൈവകോശമാണ്‌ പെണ്ണത്തം എന്ന്‌ കാട്ടിത്തരുന്നതാണ്‌ മാധവിക്കുട്ടിയുടെ രചനാലോകം.
പുസ്‌തകത്തിലെ രണ്ടാം ഭാഗം പരിസ്ഥിതി, ആത്മീയത ഒരേസമയം ഭിന്നിച്ചും സമന്വയിച്ചും പലപ്പോഴും പരസ്‌പരവിരുദ്ധമായും നിലകൊള്ളുന്ന രണ്ട്‌ ചിന്താധാരകളെയാണ്‌ പിന്തുടരുന്നത്‌. മണ്ണും പെണ്ണും തമ്മില്‍ സമന്വയിച്ചുനില്‍ക്കുന്ന പ്രകൃതിയുടെ ജൈവ ചരിത്രമാണ്‌ `ഭൂമി=സ്‌തീ, സ്‌ത്രീ= ഭൂമി' എന്ന ലേഖനം. പരിസ്ഥിതി സ്‌ത്രീവാദത്തിന്റെ സാമാന്യ ചരിത്രവും ലേഖനം ചര്‍ച്ച ചെയ്യുന്നുണ്ട്‌. പിതൃ ആധിപത്യഘടന പ്രപഞ്ചത്തിനുമേല്‍ സ്ഥാപിച്ച പുരുഷ ബിംബങ്ങള്‍ വിപല്‍ക്കരമായൊരു സാംസ്‌കാരിക നിര്‍മ്മിതിയുടെ ചരിത്രമാണ്‌ അനാവരണം ചെയ്യുന്നതെന്ന ചിന്തയാണ്‌്‌ `സദാ ജാഗരൂകമായിരിക്കുന്നു കണ്ണ്‌' പങ്കുവെയ്‌ക്കുന്നത്‌. പാര്‍പ്പിടങ്ങള്‍ അന്യാധീനപ്പെടുകയും കൃഷിയിടങ്ങളില്‍ നിന്നും ആവാസ വ്യവസ്ഥിയില്‍നിന്നുതന്നെയും പുറത്താക്കപ്പെടുകയും ചെയ്യുന്ന മനുഷ്യരുടെ ലോകത്തെക്കുറിച്ചുള്ള അന്വേഷണമാണ്‌ `അമരനാമ്പുകളും തൊരടിമുള്ളുകളളും. എഴുത്തിന്റെ ദേശവും ദേശത്തെക്കുറിച്ചുള്ള എഴുത്തും ഭിന്നമായ രാഷ്‌ട്രീയമാണ്‌ കൈകാര്യം ചെയ്യുന്നത്‌. സ്ഥല-കാല സങ്കല്‍പ്പങ്ങളുടെ സങ്കലനം സാധ്യമാക്കുന്ന പാരിസ്ഥിതികാവബോധം, വാക്കുകള്‍ നിരത്തി നിര്‍മ്മിക്കുന്ന ഭൂപടം നല്‍കുന്ന അനുഭവലോകം, ആഖ്യാനത്തിന്റെ ഭൂപടം എന്നിങ്ങനെ എഴുത്തിന്റെ ഭൂമിശാസ്‌ത്രത്തെ പാരായണം ചെയ്യുകയാണ്‌ `മനോചിത്രങ്ങളുടെ ഭൂപടങ്ങള്‍'.
ബൈബിളിന്റെ തണലില്‍ എന്ന മൂന്നാം ഭാഗത്തില്‍ പൂക്കള്‍ക്കും കിളികള്‍ക്കും ഇടയില്‍, മന്നായുടെ പ്രസക്തി, ആരുടേതാണ്‌ ഈ ഭൂമി, ഉപമകളുടെ ജൈവികത എന്നീ ലേഖനങ്ങളാണുള്ളത്‌. ജൈവനീതി തേടുന്ന മനുഷ്യത്വത്തിന്റെ പിടച്ചില്‍ ഈ പുസ്‌തകത്തിന്റെ ആന്തര പാഠമാണ്‌. സ്‌ത്രീ പരിസ്ഥിതി ആത്മീയത എന്നിങ്ങനെ ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക്‌ പടര്‍ന്നും വേര്‍പിരിഞ്ഞും ഒറ്റതിരിഞ്ഞും കൂട്ടായും അന്വേഷിക്കുന്നത്‌ ജൈവപ്രകൃതിയെയാണ്‌. പെണ്ണെഴുത്തിന്റെ ഭൂപടം വാക്കിന്റെ ജൈവനീതിയെ ആവാഹിച്ചാനയിക്കുകയാണെന്ന പാഠമാണ്‌ സ്‌ത്രീ പരിസ്ഥിതി ആത്മീയത എന്ന പുസ്‌തകം കാട്ടിത്തരുന്നത്‌.